17 September, 2023 01:31:23 PM


12 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 109 വർഷം കഠിനതടവും 90,000രൂപ പിഴയും



മലപ്പുറം: പന്ത്രണ്ടുവയസ്സുകാരിയായ ബാലികയെ പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ 54കാരന്  109 വർഷം കഠിനതടവും 90,000രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അരീക്കോട് കീഴുപറമ്പ് വാലില്ലാപുഴ കൊടവങ്ങാട് ആങ്ങാടൻ അബ്ദുൽ റഷീദിനെയാണ് മഞ്ചേരി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുവർഷവും മൂന്നുമാസവും സാധാരണ തടവുകൂടി അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.

2022 ഓഗസ്റ്റ് മുതൽ പലതവണ പ്രതി കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പലതവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കുട്ടിയുടെ അധ്യാപിക വിവരമറിയിച്ചതിനെത്തുർന്ന് ചൈൽഡ് ലൈൻ ഇടപെട്ടാണ് മഞ്ചേരി പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്തത്.

 പോക്സോ നിയമപ്രകാരമുള്ള വിവിധ വകുപ്പുകളിലായി 30 വർഷം വീതം കഠിനതടവും 25,000 രൂപ വീതം പിഴയും പിഴയടച്ചില്ലെങ്കിൽ നാലുമാസം വീതം സാധാരണ തടവ്. പോക്സോ ആക്ടിലെ ഒൻപത് (എം), ഒൻപത്(എൻ), ഒൻപത് (എൽ) വകുപ്പുകൾ പ്രകാരം ആറുവർഷംവീതം കഠിനതടവ്, 5,000 രൂപ വീതം പിഴ, പിഴയടച്ചില്ലെങ്കിൽ ഒരുമാസംവീതം സാധാരണ തടവ്. കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ഒരു വർഷത്തെ കഠിനതടവ് എന്നിങ്ങനെയാണ് ശിക്ഷ.

തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ പ്രതി 30 വർഷം കഠിനതടവ് അനുഭവിച്ചാൽ മതിയാകും. പ്രതി പിഴയടച്ചാൽ തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ.എൻ. മനോജ് ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K