22 July, 2023 02:35:44 PM


പൊന്നാനിയിൽ ഭാര്യയെ കുത്തിക്കൊന്ന് ഒളിവില്‍ പോയ യൂനുസ് കോയക്കായി ലുക്ക്ഔട്ട് നോട്ടീസ്



മലപ്പുറം: പൊന്നാനിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവിനെ ഇതുവരെ പിടികൂടാനായില്ല. പ്രതിയായ യൂനുസ് കോയക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. ഭാര്യ  സുലൈഖയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ തിരൂർ പടിഞ്ഞാറെ കരയിലെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. 

മലപ്പുറത്ത് നിന്ന് ഡോഗ് സക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. മദ്യപാനത്തിനും മലഹരി അടിമയായ യൂനസ് കോയ സ്ഥിരമായി ഭാര്യയെ ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ജെ എം റോഡ് വാലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ സുലൈഖ (36)കൊല്ലപ്പെട്ടത്. കുളി കഴിഞ്ഞ് ബാത്ത് റൂമിൽ നിന്ന് ഇറങ്ങിവരുന്ന സുലൈഖയെ ഭർത്താവ് യൂനുസ് കോയ നെഞ്ചിൽ കുത്തുകയും തേങ്ങ പൊളിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പുവടി ഉപയോഗിച്ച് തലക്ക് അടിക്കുകയുമായിരുന്നു. 

സംഭവം കണ്ട കുട്ടികൾ നിലവിളിച്ചതോടെയാണ് നാട്ടുകാർ സംഭവം അറിഞ്ഞത്. ഉടൻ ഓടിക്കൂടിയ നാട്ടുകാർ പൊന്നാനി താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

സംശയരോഗമാണ് ക്രൂരതയ്ക്ക് കാരണമായതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. മത്സ്യത്തൊഴിലാളിയായിരുന്ന ഇയാൾ മൂന്നുവർഷം മുമ്പാണ് വിദേശത്തേയ്ക്ക് പോയത്. പല തവണയായി സുലൈഖയെ ഉപദ്രവിച്ചിരുന്നു. ഇവർ കുറെ വർഷങ്ങളായി അകന്നാണ് കഴിഞ്ഞിരുന്നത്. 

ആറുമാസം മുമ്പ് പ്രതി കുപ്പിയിൽ പെട്രോൾ നിറച്ച്‌കൊണ്ടുവന്ന് സ്വയം മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയെ ങ്കിലും നാട്ടുകാർ ചേർന്ന് ഒത്തു തീർപ്പാക്കി. ഗൾഫിലായിരുന്ന യൂനുസ് കോയ രണ്ടുദിവസം മുമ്പാണ് നാട്ടിലെത്തിയത്. സംഭവശേഷം വീടിന് സമീപത്തെ കനോലി കനാൽ നീന്തി പ്രതി രക്ഷപ്പെട്ടതായാണ് വിവരം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K