01 July, 2022 05:58:56 PM
3 ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് 50,700 രൂപയുമായി മടങ്ങി; വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍
![](http://www.kairalynews.com/uploads/page_content_images/kairaly_news_16566845980.jpeg)
നിലമ്പൂര്‍: കണക്കിൽപ്പെടാത്ത പണവുമായി അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ, ഏജന്റ് എന്നിവർ വിജിലൻസ് പിടിയിലായി. ഇവരില്‍നിന്ന് 50, 670 രൂപയും പിടിച്ചെടുത്തു. ആലപ്പുഴ കോമല്ലൂർ കരിമുളക്കൽ ഷഫീസ് മൻസിലിൽ ബി. ഷഫീസ്, ഏജന്‍റ് വഴിക്കടവ് പുതിയകത്ത് ജുനൈദ് (ബാപ്പുട്ടി) എന്നിവരെയാണ് ഡി വൈ എസ് പി ഫിറോസ് എം.ഷഫീഖിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
മൊഴിയെടുക്കവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇൻസ്പെക്ടറെ വിജിലൻസ് ഉദ്യോഗസ്ഥർ നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴിക്കടവ് ചെക്ക് പോസ്റ്റിൽ 3 ദിവസത്തെ സേവനം കഴിഞ്ഞ് ഷഫീസ് നാട്ടിലേക്ക് പോകാൻ നിലമ്പൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തിയപ്പോൾ രാവിലെ ഏഴിനാണ് സംഭവം. വഴിക്കടവിൽനിന്ന് കാറിൽ പുറപ്പെട്ടപ്പോൾ തന്നെ ഇരുവരും വിജിലൻസ് നിരീക്ഷണത്തിലായിരുന്നു.
ഷഫീസിന്‍റെ ഭാര്യയുടെ പേരിലുള്ള കാർ ഓടിച്ചത് ജുനൈദാണ്. പരിശോധനകൾ ഭയന്ന് ദിവസേന കോഴപ്പണം ഏജന്‍റുമാരെ ഏൽപ്പിക്കുകയും ഉദ്യോഗസ്ഥർ വീട്ടിൽ പോകുമ്പോൾ കൈമാറുകയും ചെയ്യുന്നതാണ് ചെക്ക് പോസ്റ്റിലെ രീതിയെന്ന് വിജിലൻസ് അധികൃതർ പറഞ്ഞു. ഷഫീസിനെ പിന്നീട് വണ്ടൂർ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എസ്ഐമാരായ പി.മോഹൻദാസ്, പി.പി.ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിൽ ചെക്ക് പോസ്റ്റിൽ പരിശോധന തുടരുകയാണ്.