03 June, 2025 08:19:32 PM
തൃക്കൊടിത്താനത്ത് വീട്ടമ്മയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

തൃക്കൊടിത്താനം: തൃക്കൊടിത്താനത്ത് വീട്ടമ്മയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പോലീസ് അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിഞ്ഞു. പ്രതിയായ ഭർത്താവ് അറസ്റ്റിൽ. തൃക്കൊടിത്താനം സ്വദേശി അനീഷ് കെ ജി ആണ് പോലീസിന്റെ പിടിയിൽ ആയത്. ഇയാളുടെ ഭാര്യ 35 വയസ്സുള്ള മല്ലികയാണ് കൊല്ലപ്പെട്ടത്. 28.04.25 തീയതി മല്ലികയെ വീടിന്റെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിന് തൃക്കൊടിത്താനം പോലീസ് അസ്വാഭാവിക മരണത്തിനു കേസ് എടുത്തിരുന്നു. തുടർന്ന് മൃതദ്ദേഹത്തിന്റെ ഇൻക്വസ്റ്റ് സമയത്തു ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കൊടിത്താനം പോലീസ് ഇൻസ്‌പെക്ടർ അരുൺ എം. ജെ. ക്ക് തോന്നിയ സംശയങ്ങൾ മൃത ശരീരം പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് സർജനുമായി പങ്കുവെച്ചിരുന്നു. അന്നുതന്നെ ഭർത്താവ് അനിലിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നെങ്കിലും ഭാര്യ ആത്മഹത്യ ചെയ്തതാണെന്ന വാദത്തിൽ ഇയാൾ ഉറച്ചു നിന്നു.
താനും ഭാര്യയുമായി സാമ്പത്തിക കാര്യങ്ങളെ ചൊല്ലി വഴക്കുണ്ടാകാറുണ്ടെന്നു ഇയാൾ സമ്മതിച്ചിരുന്നു. തുടർന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്തിനു ചുറ്റും ഏൽപ്പിച്ച ശക്തമായ ബലപ്രയോഗമാണ് മരണകാരണമെന്ന ഡോക്ടർ നീതു എം ബാബുവിന്റെ കണ്ടെത്തലിനെ തുടർന്ന് അനിലേ വീണ്ടും കസ്റ്റഡിയിൽ എടുത്തു.വിശദമായ ചോദ്യം ചെയ്യലിൽ താനും ഭാര്യയുമായി അന്നേ ദിവസം വഴക്കുണ്ടായെന്നും നിലത്തുവീണ ഭാര്യയുടെ കഴുത്തിനു ഞെരിച്ചു കൊലപ്പെടുത്തിയെന്നും പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ കഴുത്തിൽ മുറിവുണ്ടാക്കിയെന്നും പ്രതി സമ്മതിച്ചു.02.06.25 തീയതി പ്രതിയെ അറസ്റ്റ് ചെയ്തു.കേസിന്റെ അന്വേഷണത്തിൽ ഇൻസ്‌പെക്ടർ അരുണിനൊപ്പം സി. പി. ഓ. മാരായ തമിജു, മണികണ്ഠൻ എന്നിവരും ഉണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.