17 April, 2020 03:01:39 PM


ജനങ്ങളുടെ സുരക്ഷയും ജീവനും ബലി കൊടുത്തുള്ള പരീക്ഷണങ്ങള്‍ക്ക് തയ്യാറല്ല - കേന്ദ്രമന്ത്രി മുരളീധരന്‍



തിരുവനന്തപുരം: കോവിഡ് വ്യാപനം നിലയ്ക്കാത്ത സാഹചര്യത്തിൽ ക്വാറന്റൈൻ കേന്ദ്രങ്ങൾ ഉറപ്പാക്കാതെ പ്രവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നത് വലിയ പ്രശ്നങ്ങളുണ്ടാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. അതുകൊണ്ടാണ് പ്രവാസികളുടെ വിഷയത്തിൽ കേന്ദ്ര സർക്കാർ എടുത്തുചാടി നടപടി എടുക്കാത്തതെന്നും മുരളീധരൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.


മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേന്ദ്രത്തെ കുറ്റപ്പെടുത്തി കൈയടി നേടാൻ ശ്രമിക്കുകയാണ്. ജനങ്ങളുടെ സുരക്ഷയും ജീവനും ബലി കൊടുത്തുള്ള പരീക്ഷണങ്ങൾക്ക് മോദി സർക്കാർ ഒരു കാരണവശാലും തയ്യാറല്ല. എന്നാൽ, പ്രവാസികളുടെ പ്രശ്നങ്ങളിൽ കൃത്യമായ ഇടപെടുന്നുമുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലോക്ക്ഡൗൺ കാലയളവിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകണമെന്ന നിർദ്ദേശമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:


"കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളുടെ നിരവധി പ്രശ്‌നങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ എന്റെ മുന്നിലെത്തിയത്. നേരിട്ടും ചാനല്‍ വഴിയും വിദേശകാര്യ മന്ത്രാലയം വഴിയും എനിക്കു മുന്നില്‍ വന്ന പ്രവാസ ലോകത്തെ ആശങ്കകളില്‍ ഏറെയും നാട്ടിലേക്ക് മടങ്ങുന്നതിനെ കുറിച്ചായിരുന്നു. അടിയന്തരമായി പ്രവാസികളെ കേരളത്തിലെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ കത്തയപ്പും പ്രതിപക്ഷ നേതാവിന്റെ ആവശ്യപ്പെടലുകളും ഒക്കെ കാണുന്നുണ്ട്. അവര്‍ക്കത് പറയാം, കേന്ദ്രത്തെ കുറ്റപ്പെടുത്തി കയ്യടിയും വാങ്ങാം. പക്ഷേ , കോവിഡ് പടരുന്ന സാഹചര്യത്തില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഉറപ്പാക്കാതെ പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരുന്നത് വലിയ പ്രശ്‌നങ്ങളിലേക്ക് അവരെ തള്ളി വിടും എന്നറിയാവുന്നതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തു ചാടി നടപടികള്‍ എടുക്കാത്തത്.


ജനങ്ങളുടെ സുരക്ഷയും ജീവനും ബലി കൊടുത്തുള്ള പരീക്ഷണങ്ങള്‍ക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരു കാരണവശാലും തയ്യാറല്ല. എന്നാല്‍, പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ കൃത്യമായ ഇടപെടലും നടത്തുന്നുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്ലോക് ഡൗണ്‍ കാലയളവില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കണമെന്ന വിമാനക്കമ്പനികളോടുള്ള നിര്‍ദ്ദേശം.


ലോക്ഡൗണ്‍ കാലയളവില്‍ റദ്ദാക്കുന്ന ടിക്കറ്റുകള്‍ക്ക് തുക മടക്കി നല്‍കില്ലെന്നും മറ്റൊരു തീയതിയില്‍ യാത്ര അനുവദിക്കുമെന്നുമായിരുന്നു വിമാന കമ്പനികള്‍ നേരത്തെ യാത്രക്കാരെ അറിയിച്ചത്. ഇത് സാധാരണക്കാരായ നിരവധി പ്രവാസികള്‍ എന്നെ അറിയിച്ചപ്പോള്‍ പ്രധാനമന്ത്രിയുടെയും കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെയും ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ യാത്രക്കാരുടേയും മുഴുവന്‍ തുകയും തിരിച്ചു നല്‍കണമെന്നാണ് കേന്ദ്രം ഇപ്പോള്‍ വിമാനക്കമ്പനികളോട് നിര്‍ദേശിച്ചിരിക്കുന്നത്.


അതു പോലെ തന്നെ, കോവിഡിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പരിധിയില്‍ വരുന്ന നമ്മുടെ പൗരന്മാര്‍ക്ക് മടക്കയാത്രയ്ക്ക് വേണ്ട എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഈടാക്കുന്ന ഫീസ് സംബന്ധിച്ചും ഇടപെടല്‍ തേടി പലരും ബന്ധപ്പെട്ടിരുന്നു. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഫീസ് എഴുതിത്തള്ളുന്നതിന് വിദേശകാര്യ മന്ത്രാലയം ഇന്നലെ അംഗീകാരം നല്‍കിയിട്ടുണ്ട്. മലയാളികളടക്കം കുവൈറ്റിലെ 25000 ഓളം ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇത് പ്രയോജനപ്പെടും.


ഇന്നലെ സംഭവിച്ച രണ്ട് കാര്യങ്ങള്‍ ഞാന്‍ സാന്ദര്‍ഭികമായി ഉദാഹരിച്ചുവെന്നേയുള്ളൂ. ഇത്തരത്തില്‍, ഓരോ വിഷയത്തിലും കൃത്യമായ ഇടപെടല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമ്പോഴും, അത് മറച്ചു വച്ച് തെറ്റിദ്ധാരണ പരത്താന്‍ ബോധപൂര്‍വ്വമുള്ള ചര്‍ച്ചകള്‍ കണ്ടതുകൊണ്ടാണ് ഇത്രയും എഴുതേണ്ടി വന്നത് .അത്തരം ചര്‍ച്ചകള്‍ നടത്തുന്ന മാധ്യമങ്ങള്‍ അതൊക്കെ ഒരു ഭാഗത്ത് സൗകര്യം പോലെ നടത്തിക്കോളൂ... പക്ഷേ മറുഭാഗത്ത് പ്രവൃത്തികളിലൂടെ പ്രവാസികള്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാരുണ്ടാകും എന്നു കൂടി ഓര്‍ത്താല്‍ നന്ന്."



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K