24 May, 2025 07:07:07 PM


മള്ളിയൂരില്‍ ഭക്തിനിര്‍ഭരമായി കല്യാണോത്സവം; ഗണേശപുരാണ സപ്താഹത്തിന് നാളെ സമാപനം

രാജേഷ് കുര്യനാട്



കോട്ടയം :  മളളിയൂരിലെ ഗണപതി പുരാണ സപ്താഹവേദിയില്‍ ക്ഷേത്രമൂര്‍ത്തിയുടെ ഭക്തിനിര്‍ഭരമായ പരിണയ ഉത്സവം. സപ്താഹയജ്ഞത്തിന്റെ ആറാംദിനം വിധിപ്രകാരമുളള ആചാര അനുഷ്ഠാനങ്ങളോടെ ക്ഷേത്രാങ്കണത്തിലായിരുന്നു ചടങ്ങുകള്‍ ദര്‍ശിക്കാന്‍ നൂറുകണക്കിന് ഭക്തരാണ് എത്തിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഭഗവത് കല്യാണം ഗണേശഭക്തര്‍ ആഘോഷമാക്കി.കേരളത്തില്‍ ആദ്യമായുളള ഗണേശ പുരാണ  സപ്താഹം
ഇന്ന് സമാപിക്കും.

ഗണേശമന്ത്രങ്ങള്‍ ഉരുവിട്ട് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുഷ്പങ്ങള്‍ ചാര്‍ത്തിയ ഗണേശഭഗവാന്റെ വിഗ്രഹവുമായി യജ്ഞാചാര്യന്‍ ശരത് എ ഹരിദാസന്‍, പട്ടുവസ്ത്രമണിഞ്ഞ് താമര-മുല്ലപൂക്കള്‍ ചൂടി പ്രിയ പത്‌നിമാരായ സിദ്ധിയും ബുദ്ധിയും. ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് വിഗ്രഹങ്ങളുമായി എഴുന്നള്ളിപ്പ്. മംഗല്യപട്ടും പൂത്താലിയും മാലകളും താലങ്ങളിലേന്തി ഭക്തര്‍ ഘോഷയാത്രയ്‌ക്കൊപ്പം അണിനിരന്നു. ഭഗവാന്റെ മുന്നില്‍ തൊഴുതു വണങ്ങിയ ശേഷം ആര്‍പ്പുവിളികളും കുരവയുമായി സപ്താഹ വേദിയിലേക്ക്. പിന്നിടായിരുന്നു വിവാഹചടങ്ങുകള്‍. മുത്തുകൂട ചൂടി വരനായ ഗണേശഭഗവാന്‍ സ്പ്താഹവേദിയില്‍ എത്തിയപ്പോള്‍ കല്യാണമണ്ഡപമായി അണിഞ്ഞൊരുങ്ങിയിരുന്നു. നിറദീപാഞ്ജലിയോടെ സ്വീകരിച്ചാനയിച്ചു. തുടര്‍ന്ന് യഥാവിധി വേളിയും ആശംസകളും. 

മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു പരിണയ ചടങ്ങുകള്‍. മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരി,  മുഖ്യയജ്ഞാചാര്യന്‍ ശരത് എ ഹരിദാസന്‍, മാടമന രാജേന്ദ്രന്‍ നമ്പൂതിരിസ പാലോന്നം ശ്രീജിത്ത് നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.പഞ്ചമുഖവിനായക അവതാരം, സ്‌കന്ദാവതാരം,ലക്ഷവിനായകാവതാരം, വിനാകയാവതാരം  ഹേരംബാവതാരം, ഢുണ്ഡിവിനായകാവതാരം, മയൂരേശാവതാരം ഇവയുടെ പാരായണവും പ്രഭാഷണവുമാണ് സപ്താഹവേദിയില്‍ നടന്നത്. ശനിയാഴ്ച രാവിലെ  സിദ്ധിബുദ്ധിവിവാഹം പാരായണം ചെയ്ത ശേഷമായിരുന്നു കല്യാണോത്സവം തുടങ്ങിയത്. ഞായറാഴ്ച ഗണേശ പുരാണ സപ്താഹ സമര്‍പ്പണത്തോടെ സപ്താഹത്തിന് സമാപനം കുറിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K