14 September, 2023 11:08:35 AM


ബിരുദ സർട്ടിഫിക്കറ്റ് കിട്ടാത്തതിൽ നിരാശ; യുവതി വീടിന്‍റെ ടെറസിൽ കഴുത്തറുത്ത് മരിച്ച നിലയിൽ



കൊല്ലം: കുണ്ടറയിൽ യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇളമ്പള്ളൂർ വേലുത്തമ്പി നഗർ നന്ദനം വീട്ടിൽ എൻ ജയകൃഷ്ണ പിള്ളയുടെയും രമാദേവി അമ്മയുടെയും മകൾ ആർ സൂര്യ(22) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ വീടിന്‍റെ ടെറസിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വൈകിട്ട് ‌വീട്ടുകാരുമായി സംസാരിച്ചുനില്‍ക്കുന്നതിനിടെ സൂര്യ മുകളിലേക്ക് കയറിപ്പോയി. ഏറെനേരം കഴിഞ്ഞിട്ടും താഴേക്ക് വന്നില്ല. അന്വേഷിച്ചുചെന്ന സഹോദരി ഐശ്വര്യയാണ് സൂര്യയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. നിലവിളി കേട്ടെത്തിയ സമീപവാസികൾ ഉടൻ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം പിന്നീട്.

ഒരു വർഷം കഴിഞ്ഞിട്ടും കേരള സർവകലാശാലയിൽ നിന്ന് ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നു എന്ന് എഴുതിയ കുറിപ്പ് കണ്ടെത്തി. കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തിൽ ബി എ ഹിസ്റ്ററി പൂർത്തിയാക്കിയെങ്കിലും സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. മറ്റ് കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനെ തുടര്‍ന്ന് സൂര്യ മനോവിഷമത്തില്‍ ആയിരുന്നുവെന്നും പറയപ്പെടുന്നു.

അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയും സമീപത്തു നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. റൂറൽ എസ് പി സുനിൽ എം എൽ, ഡിവൈഎസ് പി എസ് ഷെരീഫ്, കുണ്ടറ എസ്ഐമാരായ ബി അനീഷ്, എ അനീഷ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘം മേൽനടപടികൾ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K