24 May, 2023 10:32:24 AM


ലളിത ജീവിതം; റവന്യു ജീവനക്കാരനില്‍ നിന്ന് പിടിച്ചെടുത്തത് കോടികള്‍



പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ മണ്ണാർക്കാട്ടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് സുരേഷ് കുമാർ ലളിത ജീവിതമാണ് നയിച്ചിരുന്നതെന്ന് വിജിലൻസ്. ഇയാൾ താമസിച്ചിരുന്നത് 2500 രൂപയുടെ ലോഡ്ജ് മുറിയിൽ ആയിരുന്നു. സ്വന്തമായി കാറോ ഇരുചക്രവാഹനമോ ഇയാൾക്ക് ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.

സുരേഷ് കുമാറിന്‍റെ മുറിയിൽനിന്നാണ് പത്ത് ലിറ്റർ തേനും കുടംപുളിയും കണ്ടെത്തിയത്. കവര്‍ പൊട്ടിക്കാത്ത 10 പുതിയ ഷര്‍ട്ടുകളും മുണ്ടുകളും മുറിയിലുണ്ടായിരുന്നു. പടക്കങ്ങളും കെട്ടുകണക്കിന് പേനകളും മുറിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

ഇയാള്‍  കൈക്കൂലി വാങ്ങുന്നതിനെക്കുറിച്ച് നേരത്തെ തന്നെ വിജിലൻസിന് വ്യക്തമായ വിവരം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ ഒരുമാസമായി ഇയാൾ വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു. സുരേഷ് കുമാറില്‍ നിന്ന് പിടിച്ചെടുത്ത ഒരു കോടിയിലധികം രൂപ വിജിലന്‍സ് ഓഫീസിലേക്ക് മാറ്റി.

സുരേഷ് കുമാര്‍ താമസിച്ചിരുന്ന ലോഡ്ജ് മുറിയില്‍ നിന്നും 35 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. വിവിധ ബാങ്കുകളിലായി 40 ലക്ഷം മൂല്യമുള്ള ബോണ്ടുകള്‍, 25ലക്ഷം രൂപയുടെ സേവിംഗ്‌സ് ബാങ്ക് രേഖകളും 17 കിലോ വരുന്ന നാണയശേഖരവും പിടിച്ചെടുത്തിട്ടുണ്ട്.

വീട് വെക്കാനാണ് താൻ പണം കൂട്ടിവെച്ചതെന്ന് സുരേഷ് കുമാർ വിജിലൻസിന് മൊഴി നൽകി. സ്വന്തമായി കാറോ ഇരുചക്രവാഹനമോ ഇല്ല. നല്ലൊരു വീട് വെക്കണമെന്ന ആഗ്രഹം കൊണ്ടാണ് ഇത്രയധികം പണം കൂട്ടിവെച്ചത്. അവിവാഹിതനായതിനാല്‍ ശമ്പളം അധികം ചെലവാക്കേണ്ടി വരാറില്ലെന്നുമാണ് ഇയാൾ വിജിലൻസിനോട് പറഞ്ഞു.

സുരേഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് പ്രതിയെ ഹാജരാക്കുക. വിജിലന്‍സ് കോടതിയില്‍ കസ്റ്റഡി അപേക്ഷയും നല്‍കും.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K