10 March, 2023 04:51:59 PM


ജവാന്‍ മദ്യനിര്‍മാണം: വീണ്ടും തട്ടിപ്പെന്ന് സംശയം; സ്പിരിറ്റ് എക്സൈസ് തടഞ്ഞുവച്ചു



തിരുവല്ല: തിരുവല്ല ട്രാവൻകൂർ ഷുഗർസ് ആന്‍ഡ് കെമിക്കല്‍സ് മില്ലിൽ ജവാൻ മദ്യം നിർമ്മിക്കാൻ കൊണ്ടുവന്ന സ്പിരിറ്റിന്‍റെ മറവിൽ വീണ്ടും തട്ടിപ്പ് നടത്തുന്നതായി സംശയം. ഇതേതുടര്‍ന്ന് മധ്യപ്രദേശിൽ നിന്നും തിരുവല്ലയിലെത്തിച്ച 35,000 ലിറ്റർ സ്പിരിറ്റ് എക്സൈസ് തടഞ്ഞുവച്ചു. വ്യാജരേഖകളുടെ മറവിൽ സ്പിരിറ്റ് കടത്തുന്നുവെന്ന സംശയത്തെ തുടർന്ന് എക്സൈസ് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു.



ഉത്തരേന്ത്യയിൽ നിന്നും മില്ലില്‍ കൊണ്ടുവരുന്ന സ്പിരിറ്റ് മോഷ്ടിച്ച് വിറ്റ് കോടികളുടെ തട്ടിപ്പ് നടത്തിയതായി എക്സൈസ് രണ്ടു വർഷം മുമ്പ് കണ്ടെത്തിയിരുന്നു. പിന്നാലെ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗര്‍സിലേക്ക് ജവാൻ മദ്യം ഉൽപ്പാദിപ്പിക്കാൻ എത്തിക്കുന്ന സ്പിരിറ്റില്‍ എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാല്‍, തട്ടിപ്പിന് പുതിയ വഴികള്‍ സംഘം കണ്ടെത്തിയതെന്നാണ് സംശയം. മധ്യപ്രദേശിൽ നിന്നും കഴിഞ്ഞ ദിവസം തിരുവല്ലയിലെത്തിച്ച സ്പരിറ്റിൽ 67.5 ശതമാനം ആൽക്കഹോൾ അംശമുണ്ടെന്നാണ് ടാങ്കർ ലോറിയിൽ കമ്പനി നൽകിയിട്ടുള്ള രേഖ.



ഷുഗർമില്ലിലെത്തിയ സ്പിരിറ്റിൽ നിന്നും സാമ്പിൾ ശേഖരിച്ച് എക്സൈസ് ലാബിൽ പരിശോധന നടത്തിപ്പോൾ ഈഥൈൻ ആൽക്കഹോളിന്‍റെ അളവ് 96.49 ശതമാനമാണ് കണ്ടെത്തിയത്. ഇതാണ് എക്സൈസിന് തട്ടിപ്പ്  നടന്നെന്ന് സംശയം തോന്നാന്‍ കാരണം. 90 ശതമാനത്തിൽ കൂടുതൽ ആൽക്കഹോൾ അംശമുള്ള സ്പരിറ്റിന് വില കൂടുതലാണ്. പിന്നെയെന്തിനാണ് കമ്പനി 67.5 ശതമാനമെന്ന് രേഖപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകിയത്. മധ്യപ്രദേശിലെ കമ്പനിയിൽ നിന്നും വീര്യം കൂടിയ സ്പിരിറ്റ് ടാങ്കറിൽ കയറ്റി പകുതി വഴിയില്‍ വച്ച് ചോർത്തി ശേഷം വെള്ളം ചേർക്കാറുണ്ടെന്നാണ് എക്സൈസിന്‍റെ പ്രാഥമിക നിഗമനം. തിരുവല്ലയിലെത്തുമ്പോൾ ആൽക്കഹോൾ അംശം 90 ശതമാനത്തിൽ നിന്നും 60ലേക്ക് മാറും.



ഉത്തരേന്ത്യന്‍ സ്പിരിറ്റ് ലോബിയും കരാറുകാരും തമ്മിലുള്ള ഇടപാടാണ് തട്ടിപ്പിന് പിന്നിലെന്ന് എക്സൈസ് സംശയിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ചോർത്തലും വെള്ളം ചേർക്കലും നടന്നില്ല. വെള്ളം ചേർക്കാത്ത സ്പിരിറ്റ് നേരിട്ട് ലോറി ഡ്രൈവർ തിരുവല്ല ഷുഗർ ഫാക്ടറിയിൽ എത്തിച്ചു. 60 ശതമാനം മുതൽ 75 ശതമാനം വരെ ആൽക്കോൾ അംശമുള്ള റെക്ടഫൈഡ് സ്പിരിറ്റ് എത്തിക്കാനാണ് കരാ‍ർ നൽകിയിരിക്കുന്നത്. അങ്ങനെയുള്ളപ്പോൾ 90 ശതമാനത്തിലധികം വരുന്ന സ്പരിറ്റ് എന്തിനെ എത്തിച്ചുവെന്നതും സംശയകരം. സ്പിരിറ്റ് വിതരണം ഏറ്റെടുത്ത കരാറുകാരനോട് രേഖകളെല്ലാം ഹാജരാക്കാൻ നിർദ്ദേശം നല്‍കിയതായും അന്വേഷണം കഴിഞ്ഞശേഷമേ സ്പിരിറ്റ് വിട്ടു നൽകായൂള്ളൂവെന്നും എക്സൈസ്സ് കമ്മീഷണര്‍ ആനന്ദകൃഷ്ണൻ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K