26 February, 2022 09:54:45 AM


ഒരു കോടി രൂപ ആവശ്യപ്പെട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം



തൃശൂർ: തൃശൂർ മറ്റത്ത് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം. ഒരു കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ബന്ദിയാക്കിയത്. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ വ്യാപാരിക്കേറ്റ പരിക്ക് ഗുരുതരമായതോടെ ഇയാളെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയുടെ മുന്പിൽ ഉപേക്ഷിച്ച് അക്രമികൾ രക്ഷപ്പെട്ടു. സംഭവത്തില്‍ ഗുരുവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സ്പെയർപാർട്സ് കടയും സൂപ്പർമാർക്കറ്റും നടത്തി വരികയാണ് തൃശൂർ കുനംമൂച്ചി സ്വദേശിയായ സി.എഫ്.ജോബി. റിയൽ എസ്റ്റേറ്റ് ബ്രോക്കറുമായിരുന്നു. സ്ഥലം കാണണമെന്ന് ആവശ്യപ്പെട്ടാണ് ജോബിയുടെ വീട്ടിലേക്ക് മൂന്നംഗ സംഘമെത്തിയത്. ഇതില്‍ ഒരാളെ ജോബിക്ക് നേരത്തെ പരിചയമുണ്ട്. മറ്റം ആളൂർ സ്വദേശി ഷിഹാബായിരുന്നു അത്. സ്ഥലം കാണിച്ചതിന് പിന്നാലെ ജോബിയെ മർദ്ദിച്ചവശനാക്കിയ സംഘം കാറിൽ ഷിഹാബിന്റെ വീട്ടിൽ എത്തിച്ചു. നാലു മണിക്കൂറോളം ക്രൂരമർദ്ദനമായിരുന്നുവെന്ന് ജോബി പറയുന്നു.

ഒരു കോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. പരിക്ക് ഗുരുതരമായതോടെ ജോബിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയുടെ മുറ്റത്തിറക്കി വിട്ടു. അപകടത്തിൽ പരുക്കേറ്റതാണെന്ന് പറഞ്ഞാൽ മതിയെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ നാടുവിട്ടതായാണ് സൂചന. അക്രമികൾക്ക് ആരോ ക്വട്ടേഷൻ നൽകിയതാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8K