07 May, 2021 10:27:12 PM


സംസ്ഥാനത്ത് ആദ്യമാതൃക: മുസ്ലിം മോസ്ക് കൊവിഡ് കെയര്‍ സെന്‍ററാക്കാന്‍ വിട്ടുനല്‍കി



മാള: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് പിന്നാലെ തൃശൂര്‍ മാളയില്‍ മുസ്ലിം മോസ്ക് കൊവിഡ് കെയര്‍ സെന്‍ററാക്കാന്‍ വിട്ടുനല്‍കി. ഇസ്ലാമിക് സര്‍വ്വീസ് ട്രെസറ്റ് ജുമാ മസ്ജിദാണ് മോസ്ക് കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയത്. നേരത്തെ ഗുജറാത്തിലും ദില്ലിയിലും സമാന സംഭവങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലു കേരളത്തില്‍ ആദ്യമാണ് ഇത്തരമൊരു നടപടി. റമദാന്‍ മാസത്തിലെ പ്രാര്‍ത്ഥനകള്‍ പോലും വേണ്ടെന്ന് വച്ചാണ് മോസ്ക് കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയത്.


ഡോക്ടറും നഴ്സും സന്നദ്ധ പ്രവര്‍ത്തകരും കെയര്‍ ടേക്കറും അടക്കം 50 കിടക്കകളാണ് ഇവിടെ ലഭ്യമാക്കിയിട്ടുള്ളത്. മാള പഞ്ചായത്തില്‍ മാത്രം 300 കൊവിഡ് പോസിറ്റീവ് കേസുകളാണ് ഉള്ളത്. ഇതില്‍ പലര്‍ക്കും സ്വന്തം വീടുകളില്‍ കഴിയാനുള്ള സാഹചര്യമില്ല. ഇതിനാലാണ് ഇത്തരമൊരു ശ്രമമെന്നാണ് മോസ്ക് അധികാരികള്‍ വിശദമാക്കുന്നത്. ഇവിടെത്തുന്നവര്‍ക്ക് പഞ്ചായത്ത് ഭക്ഷണം ലഭ്യമാക്കുമെന്നും ഡോക്ടറുടേയും നഴ്സിന്‍റേയും സേവനം ലഭ്യമാക്കുമെന്നും മാള പഞ്ചായത്ത് പ്രസിഡന്‍റ് സിന്ധു അശോക് വിശദമാക്കി.
ഏതെങ്കിലും അടിയന്തിര ഘട്ടമുണ്ടായാല്‍ രോഗികളെ ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലന്‍സ് സൌകര്യവും ഒരുക്കിയിട്ടുണ്ട്. ആദ്യം മദ്രസയെ കൊവിഡ് ചികിത്സാ കേന്ദ്രമാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും എന്നാല്‍ അവിടെയുള്ള സൌകര്യങ്ങള്‍ മതിയാവാതെ വരുമെന്ന് തോന്നിയതിനാലാണ് മോസ്ക് ആശുപത്രിയാക്കിയതെന്നും ഇസ്ലാമിക് സര്‍വ്വീസ് ട്രെസ്റ്റി ജമാല്‍ വി എസ് വിശദമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K