22 June, 2024 04:16:45 PM


രാമന്‍റെ പ്രാണ പ്രതിഷ്ഠ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുഖ്യ പുരോഹിതന്‍ അന്തരിച്ചു



അയോധ്യ: രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കിയ മുഖ്യ പുരോഹിതന്‍ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു. ദീക്ഷിതിന്റെ വിയോഗത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. കാശിയിലെ മഹാപണ്ഡിതനും ശ്രീരാമജന്മഭൂമി പ്രാണപ്രതിഷ്ഠയുടെ മുഖ്യപുരോഹിതനുമായ ആചാര്യ ശ്രീ ലക്ഷ്മികാന്ത് ദീക്ഷിതിന്റെ വേര്‍പാട് ആത്മീയ-സാഹിത്യ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് 'എക്സ്' പോസ്റ്റില്‍ ആദിത്യനാഥ് പറഞ്ഞു.

സംസ്‌കൃത ഭാഷയ്ക്കും ഇന്ത്യന്‍ സംസ്‌കാരത്തിനും വേണ്ടി അദ്ദേഹം ചെയ്ത സേവനത്തിന് അദ്ദേഹം എന്നും സ്മരിക്കപ്പെടും," ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിതിനു 86 വയസായിരുന്നു. അയോധ്യയില്‍ ചടങ്ങുകള്‍ ചിട്ടപ്പെടുത്തിയതിനു നേതൃത്വം ഇദ്ദേഹത്തിനായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദീക്ഷിത് അനാരോഗ്യത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ജനുവരി 22 ന് നടന്ന അയോധ്യ ക്ഷേത്രത്തിലെ ശ്രീരാമവിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ ദീക്ഷിത് നിര്‍ണായക പങ്ക് വഹിച്ചു. വാരണാസിയിലെ മുതിര്‍ന്ന പണ്ഡിതന്മാരില്‍ ഒരാളായി അംഗീകരിക്കപ്പെട്ട ദീക്ഷിത് മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയില്‍ നിന്നുള്ളയാളായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K