22 May, 2023 03:31:33 PM


കാട്ടാക്കട കോളേജിലെ ആള്‍മാറാട്ടം: പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഷനില്‍



തിരുവനന്തപുരം: കാട്ടാക്കട കോളജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ പ്രിൻസിപ്പൽ ജി.ജെ ഷൈജുവിനെ സസ്പെൻഡ് ചെയ്ത് കോളേജ് മാനേജ്മെന്‍റ് ഡോ. എൻ കെ നിഷാദാണ് പുതിയ പ്രിൻസിപ്പൽ. ഷൈജുവിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് സർവകലാശാല കോളജ് മാനേജ്മെന്‍റിന് കത്തു നൽകിയിരുന്നു.

എസ്എഫ്ഐ ആൾമാറാട്ടം വിവാദമായതോടെയാണ് ഷൈജുവിനെതിരെ കോളേജ് മാനേജ്മെന്‍റിന്‍റെ അച്ചടക്ക നടപടി സ്വീകരിച്ചത്. ഷൈജു സർവ്വകലാശാലയെ വഞ്ചിച്ചു എന്ന വി സി മോഹനൻ കുന്നുമ്മൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് മാനേജ്മെന്‍റ് നടപടി.

അതേസമയം, ഷൈജുവിനെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട മാനേജ്മെന്‍റിന് സർവകലാശാലകത്ത് നൽകി. യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവച്ചതിൽ ഉണ്ടായ നഷ്ടപരിഹാരം അടക്കം ഷൈജുവിൽ നിന്ന് ഈടാക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് സർവകലാശാലയുടെ കത്ത്.

സംഭവത്തിൽ ഷൈജുവിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. ഇതിൽ അന്വേഷണം പുരോഗമിക്കുകയാണ്. രണ്ടാം പ്രതിയായ എസ്എഫ്ഐ നേതാവ് വിശാഖിന് സ്ഥാനമാനങ്ങൾ ലഭിക്കുന്നതിനുവേണ്ടി ഷൈജു വ്യാജരേഖ ഉണ്ടാക്കിയെന്ന് എഫ്ഐആർ. ആൾമാറാട്ടം, വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തി. പത്തുവർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

സിപിഎമ്മും അന്വേഷണ കമ്മീഷൻ രൂപീകരിച്ചിരുന്നു. തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിന്‍റെതാണ് തീരുമാനം. ഡികെ മുരളി, പുഷ്പലത എന്നിവർക്കാണ് അന്വേഷണ ചുമതല. സിപിഎം നേതാക്കൾക്കടക്കം പങ്കുണ്ടോ എന്നും പരിശോധിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K