22 March, 2023 11:33:59 AM


കുമാരനാശാന്‍റെ മരണം: റഡീമർ ബോട്ടപകടത്തിന്‍റെ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം



തിരുവനന്തപുരം: കവി കുമാരാനാശാൻ ഉൾപ്പെടെ 24 പേരുടെ മരണത്തിന് കാരണമായ റഡീമർ ബോട്ടപകടത്തിന്‍റെ അന്വേഷണ റിപ്പോർട്ട് പൂർണരൂപത്തിൽ പ്രസിദ്ധീകരിക്കണമെന്ന് ഭാരതീയ വിചാരകേന്ദ്രം സർക്കാരിനോട് ആവശ്യപ്പെട്ടു. 1924 ജനുവരി 16നായിരുന്നു ബോട്ടപകടമുണ്ടായത്. അടുത്ത വർഷം ജനുവരിയിൽ 100 വർഷം തികയും. 2023 കുമാരാനാശാന്‍റെ 150ാം ജന്മവാർഷികമായി ആഘോഷിക്കുന്ന വേളയിലാണ് ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സമിതി യോഗം പ്രമേയത്തിലൂടെ  ഇത്തരമൊരു ആവശ്യം സർക്കാരിന് മുന്നിൽ വെച്ചത്.


പ്രമേയത്തിന്‍റെ പൂർണരൂപം


2023 മഹാകവി കുമാരനാശാന്‍റെ 150-ാം ജന്മവാർഷികമാണ്. ഒരുവർഷം നീണ്ടുനിൽക്കുന്ന വാർഷികാഘോഷങ്ങൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രി തോന്നയ്ക്കലിൽ ചേർന്ന സമ്മേളനത്തിൽ ഉദ്ഘാടനം ചെയ്യുകയുണ്ടായി. എന്നാൽ കുമാരനാശാന്‍റെ അകാലനിര്യാണത്തിനിടയാക്കിയ റഡീമർ ബോട്ടപകടത്തെക്കുറിച്ച് അന്നുമുതൽ നിലനിൽക്കുന്ന സംശയങ്ങൾ ഇപ്പോഴും ദുരികരിക്കപ്പെട്ടിട്ടില്ല. 1924 ജനുവരി 16നാണ് ആ ദാരുണസംഭവമുണ്ടായത്. കുമാരനാശാൻ ഉൾപ്പെടെ 24 പേർ മരിച്ച ആ ദുരന്തത്തിന് അടുത്തവർഷം ജനുവരിയിൽ നൂറ് വർഷം തികയും.


റഡീമർ ബോട്ടപകടത്തെ തുടർന്ന് തിരുവിതാംകൂർ സർക്കാർ ഒരു അന്വേഷണ കമ്മീഷനെ നിശ്ചയിച്ചു. അന്നത്തെ പോലീസ് കമ്മീഷണറും, റിട്ടയേഡ് ഹൈക്കോടതി ജസ്റ്റിസും ചീഫ് എൻജീനീയറും മറ്റ് രണ്ട് പ്രമുഖ അഭിഭാഷകരും അടങ്ങിയ അഞ്ചംഗ കമ്മറ്റിയായിരുന്നു അന്വേഷിച്ചത്. അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന 47 പേരടക്കം 83 സാക്ഷികളെ വിസ്തരിച്ച് രണ്ട് മാസത്തിനകം കമ്മീഷണർ അവരുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. എന്നാൽ ആ റിപ്പോർട്ട് പൂർണ്ണരൂപത്തിൽ ഇതുവരെ പുറത്തുവന്നിട്ടില്ല.


1979 ഡിസംബർ ലക്കം കേരള ആർക്കൈവ്സ് ന്യൂസ് ലെറ്ററിൽ അതിന്‍റെ എഡിറ്റോറിയൽ ചുമതലയുണ്ടായിരുന്ന ഡോ.ഇബ്രാഹിം കുഞ്ഞ് ഈ അന്വേഷണകമ്മീഷൻ റിപ്പോർട്ടിൽ നിന്ന് എതാനും ഭാഗങ്ങൾ പ്രസിദ്ധീകരിച്ചു. അതിനെഴുതിയ കുറിപ്പിൽ ഈ റിപ്പോർട്ടിന്‍റെ പൂർണ്ണ രൂപം, സർക്കാരുമായി ബന്ധപ്പെട്ട പഴയ രേഖകൾ സൂക്ഷിക്കുന്ന സെക്രട്ടറിയേറ്റ് സെല്ലാറിൽ 21035/ ER6/79/GAD dated 22-02-1979 എന്ന നമ്പറുള്ള ഫയലിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞിരിക്കുന്നു.


മഹാകവി കുമാരനാശാന്‍റെ മരണത്തെക്കുറിച്ച് ഇപ്പോഴും നിലനിൽക്കുന്ന ആശങ്കകളും സംശ യങ്ങളും ഇല്ലാതാക്കാൻ കേരള സെക്രട്ടറിയേറ്റ് സെല്ലാറിൽ സൂക്ഷിച്ചിട്ടുള്ള റഡീമർ ബോട്ടപകട അന്വേഷണറിപ്പോർട്ട് പൂർണ്ണ രൂപത്തിൽ സാക്ഷിമൊഴികളടക്കം കുമാരനാശാന്‍റെ 150-ാം ജന്മവാർഷിക സമയത്ത് പ്രസിദ്ധീകരിക്കണമെന്ന് 18-03-2023 ന് തിരുവനന്തപുരം സംസ്ക തിഭവനിൽ കൂടിയ ഭാരതീയ വിചാരകേന്ദ്രത്തിന്‍റെ സംസ്ഥാനസമിതിയോഗം കേരളസർക്കാ രിനോട് ആവശ്യപ്പെടുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K