02 March, 2023 01:59:40 PM


സ്ത്രീയുടെ നഗ്നദൃശ്യങ്ങൾ ഭർത്താവിനു നൽകുമെന്ന ഭീഷണിയിൽ പണം തട്ടിയ സുഹൃത്ത് അറസ്റ്റിൽ



തിരുവനന്തപുരം: വിവാഹിതയായ 45 കാരിയെ പീഡിപ്പിച്ച് സ്വർണവും പണവും തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കന്യാകുളങ്ങര ഷാജി മൻസിലിൽ നിന്നും കൊച്ചാലുംമൂട് സാഹിൻ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന എ അൻസർ (30)നെയാണ് വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്.


ടെക്നോപാർക്കിലെ ഡ്രൈവറായ അൻസറിനെതിരെ തിരുവനന്തപുരം നഗരത്തിൽ സ്വകാര്യസ്ഥാപനം നടത്തുന്ന 45കാരിയാണ് പരാതി നൽകിയത്. പണവും സ്വർണവും കൈക്കലാക്കിയ അൻസർ ശാരീരിക ബന്ധത്തിന്‍റെ ദൃശ്യങ്ങൾ ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണി തുടങ്ങിയതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.


മൂന്നുവർഷം മുമ്പാണ് ഇരുവരും ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നത്. തുടർന്ന് സ്ഥാപനത്തിലെത്തിയ യുവതിയെ നേരിട്ടു കണ്ട് അൻസാർ സൗഹൃദം ഉറപ്പിച്ചു. വൈകാതെ പ്രണയത്തിലായ ഇരുവരും വിവിധ ഹോട്ടലുകളിൽ പോയി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി പരാതിയിൽ ഉണ്ട്.


ഹോട്ടലുകളിൽ വച്ച് യുവതിയുടെ നഗ്നചിത്രങ്ങൾ അൻസർ തന്‍റെ മൊബെെലിൽ പകർത്തിയിരുന്നു. പകർത്തുകയും ചെയ്തെന്നും യുവതി പറയുന്നു. തനിക്കു കാണാൻ വേണ്ടി മാത്രമാണെന്നും ഒരിക്കലും ദുരുപയോഗം ചെയ്യില്ലെന്നും പറഞ്ഞാണ് ഈ ചിത്രങ്ങൾ ചിത്രീകരിച്ചതെന്നും പരാതിയിൽ പറയുന്നു. പിന്നീട് ഇതേ ചിത്രങ്ങൾ കാട്ടിയായിരുന്നു പ്രതി സ്ത്രീയെ ഭീഷണിപ്പെടുത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്.


ഭീഷണിയുണ്ടായിരുന്നതിനാൽ പ്രതി വിളിക്കുന്ന സമയങ്ങളിലൊക്കെ യുവതിക്ക് പോകേണ്ടി വന്നുവെന്നും പരാതിയിൽ പറയുന്നു. പിന്നീട് നഗ്നചിത്രങ്ങൾ ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് യുവതിയുടെ സ്വർണാഭരണങ്ങളും പണവും അൻസർ തട്ടിയെടുത്തെന്നും യുവതി പറയുന്നു. പലപ്പോഴായി 12 ലക്ഷം രൂപയും 19 പവൻ സ്വർണവും കാറും തട്ടിയെടുത്തെന്നാണ് പരാതി.  ഈ പണം ഉപയോഗിച്ച് അൻസർ 12 ലക്ഷത്തിന്‍റെ കാറും വാങ്ങിയതായും യുവതി പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. മാത്രമല്ല യുവതിയെ ഭീഷണിപ്പെടുത്തി വായ്പയെടുപ്പിക്കുയും ചെയ്തിരുന്നു.


പ്രതിയുടെ ശല്യം സഹിക്കാൻ വയ്യാതെ വന്നതോടെയാണ് പരാതി നൽകാൻ തീരുമാനിച്ചത് എന്ന് യുവതി പോലീസിനോട് പറഞ്ഞു. തുടർന്ന് വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പരാതി പരിശോധിച്ച് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K