27 August, 2022 01:53:16 AM


ഒരു ബൈക്കും രണ്ട് ജോഡി ചെരുപ്പും: കഠിനംകുളം മഠത്തിലെ ലൈംഗിക പീഡനം കണ്ടെത്തിയ വഴി



തിരുവനന്തപുരം: കഠിനംകുളം പൊലീസ് സ്റ്റേഷനിലെ എസ് ഐ, എസ് എല്‍ സുധീഷ് നൈറ്റ് പട്രോളിംഗിനിടെയാണ് കഴിഞ്ഞ ബുധനാഴ്ച വെളുപ്പിന് സംശയാസ്പദമായി ഒരു ബൈക്കും രണ്ട് ജോഡി ചെരുപ്പും കാണുന്നത്. വണ്ടി നിര്‍ത്തി പ്രാഥമിക പരിശോധനയില്‍ മോഷ്ടാക്കളുടെ ബൈക്കാകാമെന്ന് ഉറപ്പിച്ചു. തുടര്‍ന്ന് തൊട്ടടുത്ത വീട്ടിലുള്ളവരെ വിളിച്ചുണര്‍ത്തി എസ് ഐ തന്നെ കാര്യം പറഞ്ഞു. വീട്ടുകാരുമായി സംസാരിച്ചു നില്‍ക്കവേ തന്നെ തൊട്ടടുത്ത കോണ്‍വെന്റിന്റെ മതില്‍ രണ്ട് യുവാക്കള്‍ ചാടി കടക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടു.

മതില്‍ ചാടി കടന്ന് ഓടിയ യുവാക്കളെ പിന്‍തുടര്‍ന്ന് എസ്‌ഐ സുധീഷ് കീഴ്പ്പെടുത്തി. മല്‍പിടിത്തത്തിനിടെ യുവാക്കളുടെ ആക്രമണത്തില്‍ എസ് ഐക്ക് പരിക്ക് പറ്റിയെങ്കിലും പ്രതികളെ കയ്യോടെ തന്നെ പൊലീസ് പിടിച്ചു. അസമയത്ത് കോണ്‍വെന്റിലെ മതില്‍ ചാടി കടന്നത് എന്തിന് എന്ന ചോദ്യത്തിന് കാമുകിയെ കാണാന്‍ വന്നത് എന്നായിരുന്നു യുവാക്കളുടെ പ്രതികരണം. ഇതിനിടെ ഉറക്കത്തിലായിരുന്നവരെല്ലാം ഉണര്‍ന്ന് എത്തി. നാട്ടുകാര്‍ കൂടിയതോടെ യുവാക്കളുടെ പരിഭ്രമം കൂടി. പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

പ്രതികളുടെ ആക്രമണത്തില്‍ പരിക്കേറ്റ എസ് ഐ സുധീഷ് ചികിത്സയിലാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച നാല് യുവാക്കള്‍ അറസ്റ്റിലായതായി കഠിനംകുളം പൊലീസും അറിയിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശികളായ 23 കാരന്‍ മേഴ്‌സണ്‍, 26 കാരനും വിവാഹിതനുമായ രഞ്ജിത്ത്, 21 കാരന്‍ അരുണ്‍, 20 വയസ്സുള ഡാനിയല്‍ എന്നിവരാണ് കഠിനംകുളം പൊലീസിന്റെ പിടിയിലായത്. വാച്ചറുടെ കണ്ണ് വെട്ടിച്ച്‌ കോണ്‍വെന്റിന്റെ മതില്‍ ചാടി പെണ്‍കുട്ടികള്‍ താമസിക്കുന്ന മുറിയിലേക്ക് കയറി മദ്യം നല്‍കി പീഡിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മൂന്നു മാസം മുമ്ബാണ് പഠനത്തിനായി പെണ്‍കുട്ടികള്‍ കോണ്‍വെന്റില്‍ എത്തിയത്. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ സുഹൃത്ത് മതില്‍ ചാടി മഠത്തിലെത്തി സംസാരിച്ചിരുന്നു. ഇയാള്‍ പിന്നീട് മറ്റ് രണ്ട് സുഹൃത്തുക്കളുമായി മഠത്തിലെത്തുകയും പെണ്‍കുട്ടികളുമായി സൗഹൃദത്തിലാകുകയും ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് പ്രതികള്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. മിക്കവാറും ദിവസങ്ങളിലും പ്രതികള്‍ മഠത്തില്‍ എത്തിയിരുന്നു. മദ്യവും ഭക്ഷണ സാധനങ്ങളുമായി എത്തിയിരുന്ന പ്രതികള്‍ പുലര്‍ച്ചെ ആണ് മടങ്ങി പോയിരുന്നത്.

പീഡനത്തിന് ശേഷം മഠത്തിന്റെ മതില്‍ ചാടി പുറത്തു വരുമ്ബോഴാണ് പൊലീസിന് മുമ്ബില്‍പ്പെടുന്നത്. പിടിയിലായ യുവാക്കളുടെ മൊഴി അനുസരിച്ചാണ് രണ്ട് പേര്‍ കൂടി അറസ്റ്റിലായത്. മുമ്ബും പീഡനത്തിന് ഇരയായതായി ഒരു പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ളവര്‍ക്ക് മറ്റു ചിലരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. മഠത്തിലെ തന്നെ മറ്റാര്‍ക്കെങ്കിലും കേസുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച്‌ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കഠിനംകുളം പൊലീസ് എസ് എച്ച്‌ ഒ സാജു ആന്റണി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K