14 February, 2022 06:49:12 PM


പത്ത് വയസ്സുകാരന് പീഡനം: 67 കാരന് എട്ട് വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും



തിരുവനന്തപുരം: പത്തുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പ്രതി കടകംപള്ളി സ്വദേശിയായ 67കാരന് എട്ട് വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും ജഡ്ജി ആർ.ജയകൃഷ്ണൻ വിധിന്യായത്തിൽ പറയുന്നു.

2015 മാർച്ച് 13ന് രാവിലെ പതിനൊന്നോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ കടയിൽ പുസ്തകം വാങ്ങാൻ ചെന്ന അഞ്ചാം ക്ലാസ്സുകാരനായ കുട്ടിയുടെ ബർമുഡ താഴ്ത്തിയതിന് ശേഷം പ്രതി കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. കുട്ടി കരഞ്ഞ് ബഹളം വെച്ചപ്പോൾ പ്രതി കുട്ടിയുടെ വാ പൊത്തി കടയ്ക്കുള്ളിലേക്ക് കൊണ്ട് പോയി മടിയിൽ ഇരുത്തി വീണ്ടും പീഡിപ്പിച്ചു. പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തിൽ ഭയന്ന കുട്ടി വീട്ടുകാരോടൊന്നും പറഞ്ഞില്ല.

കുട്ടി വിഷമിച്ചിരിക്കുന്നത് കണ്ട് വീട്ടുകാർ ചോദിച്ചപ്പോഴാണ് സംഭവം അമ്മയോട് പറഞ്ഞത്. വീട്ടുകാർ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവ സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്ന് ബീജത്തിൻ്റെ അംശം ശാസ്ത്രീയ പരിശോധനയിൽ കിട്ടിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.

പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും അഞ്ച് തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്തു. ചെറുമകൻ്റെ പ്രായമുള്ള ഇരയായ കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തിൽ പറയുന്നു. ഇരയും വീട്ടുകാരും അനുഭവിച്ച വേദന കാണാതിരിക്കാനാകില്ലെന്നും കോടതി പ്രതിപാദിച്ചിട്ടുണ്ട്. ഇരയക്ക് പിഴ തുകയ്ക്ക് പുറമെ സർക്കാർ നഷ്ടപരിഹാരം  നൽക്കണമെന്നും കോടതി വിധിയിലുണ്ട്. മെഡിക്കൽ കോളേജ് എസ് ഐയായിരുന്ന കെ.വിക്രമനാണ് കേസ് അന്വേഷിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K