24 July, 2023 10:47:58 AM


ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയിൽ



കോഴിക്കോട്: പന്തീരാങ്കാവ് മണക്കടവ് സ്വദേശിനി കെകെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയിൽ എന്ന് കണ്ടെത്തൽ. രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും കുറ്റക്കാരെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക മറന്നുവെച്ചത്. നീതി തേടി ഹർഷിന നടത്തുന്ന സമരം 65 ദിവസം പിന്നിട്ടപ്പോഴാണ് പൊലീസ് റിപ്പോർട്ട് പുറത്തുവരുന്നത്. കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കും വരെ സമരം തുടരുമെന്നും സത്യം ജയിക്കുമെന്ന് ഉറപ്പായിരുന്നുവെന്നും ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു.

അഞ്ച് വര്‍ഷം മുമ്പാണ് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ചികിത്സ തേടിയത്. സിസേറിയന് ശേഷം വലിയ ശാരീരിക പ്രയാസങ്ങള്‍ അനുഭവപ്പെട്ടിരുന്നു. മൂന്നാമത്തെ സിസേറിയന്‍ ആയതിനാലുള്ള പ്രയാസമാണെന്നാണ് കരുതിയത്. നിരവധി ചികിത്സകള്‍ തേടിയെങ്കിലും ഫലമുണ്ടായില്ല. എട്ട് മാസം മുമ്പ് നടത്തിയ സ്‌കാനിംഗിലാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്. മാതൃ – ശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു ശസ്ത്രക്രിയ.

തുടര്‍ന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ആശുപത്രിക്ക് മുന്നില്‍ സമരം ആരംഭിച്ചു. മെഡിക്കല്‍ കോളജ് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ കത്രിക അവരുടേതല്ലെന്ന രീതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. ആരോഗ്യ വകുപ്പു മന്ത്രി നേരിട്ടെത്തി ഹര്‍ഷിനയുടെ പരാതി കേള്‍ക്കുകയും നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള നടപടികള്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാൽ, ഹര്‍ഷിനക്ക് രണ്ട് ലക്ഷം രൂപ ധന സഹായം നൽകാനായിരുന്നു സർക്കാർ തീരുമാനം.

എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ തനിക്ക് വേണ്ടെന്നും അഞ്ച് വര്‍ഷം അനുഭവിച്ച വേദനക്കും ചികിത്സാ ചെലവുകള്‍ക്കും രണ്ട് ലക്ഷം വിലയിട്ടത് തന്നെ അവഹേളിക്കലാണെന്നുമായിരുന്നു ഹർഷിനയുടെ പ്രതികരണം. മതിയായ നഷ്ടപരിഹാരത്തിനൊപ്പം കുറ്റക്കാര്‍ക്കെതിരെ നടപടിയും വേണമെന്നാണ് ഹര്‍ഷിനയുടെ ആവശ്യം

ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ചയിൽ നീതി ആവശ്യപ്പെട്ടാണ് ഹർഷിന വീണ്ടും സമരം ആരംഭിച്ചത്. കത്രിക കുടുങ്ങിയ സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുക്കുക, മതിയായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ഷിന ഉന്നയിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K