29 April, 2023 11:56:56 AM


ദൗത്യം രണ്ടാം ദിനത്തിൽ; അരിക്കൊമ്പനെ സിങ്കുകണ്ടത്ത് കണ്ടെത്തി



ഇടുക്കി: ചിന്നക്കനാൽ മേഖലകളെ വിറപ്പിക്കുന്ന അരിക്കൊമ്പനെ പിടികൂടാൻ വനംവകുപ്പിന്‍റെ പ്രത്യേക ദൗത്യസംഘം രണ്ടാം ദിനത്തിൽ നീക്കം തുടങ്ങി. ഇന്നലെ  ഒൻപത് മണിക്കൂർ തിരഞ്ഞിട്ടും അരിക്കൊമ്പനെ കണ്ടെത്താനായിരുന്നില്ല. വൈകിട്ട് മൂന്നിന് ദൗത്യസംഘം ശ്രമം അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു. 

ഇന്ന് രാവിലെത്തന്നെ ആരംഭിച്ച തിരച്ചിലിൽ അരിക്കൊമ്പനെ സിങ്കുകണ്ടത്ത് നിന്ന് കണ്ടെത്തി എന്നാണ് ലഭിക്കുന്ന വിവരം. വനംവകുപ്പിന്‍റെ സംഘം പ്രദേശത്തേക്ക് തിരിച്ചിരിക്കുകയാണ്. സൂര്യനെല്ലി ഉൾപ്പെടുന്ന പ്രദേശത്തേക്കാണ് ഇപ്പോൾ ആന നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇത് ജനവാസമേഖലയാണ്. 

ദൗത്യസംഘം ആനയെ ദൗത്യമേഖലയായ സിമന്‍റു പാലത്തേക്ക് എത്തിക്കാനാണ് ശ്രമിക്കുക. ഇതു വിജയിച്ചാൽ മയക്കുവെടി വെക്കാനുള്ള സംഘം ചിന്നക്കനാൽ ഫാത്തിമ മാതാ സ്കൂളിലെ ബേസ് ക്യാമ്പിൽനിന്ന് പുറപ്പെടും. ശനിയാഴ്ച ദൗത്യം വിജയിച്ചില്ലെങ്കിൽ ഞായറാഴ്ചയും തുടരും. ഇതിനായി ഈ ദിവസങ്ങളിൽ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാൻ ദേവികുളം സബ് കളക്ടറോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഡിഎഫ്ഒ അറിയിച്ചു.

ഇന്നലെ വൈകിട്ട് 5.30ന് അരിക്കൊമ്പനെ ആനയിറങ്കലിന് സമീപം ശങ്കരപാണ്ഡ്യമെട്ടിൽ നാട്ടുകാർ കണ്ടെത്തിയിരുന്നു. ഒൻപത് മണിക്കൂറോളം പ്രദേശമാകെ അരിച്ചുപെറുക്കിയെങ്കിലും അരിക്കൊമ്പനെ കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ്, ശങ്കരപാണ്ഡ്യമെട്ടിൽ ആനയെ കണ്ടെത്തിയത്.

അരിക്കൊമ്പൻ മിഷൻ ലക്ഷ്യത്തിലേക്കെത്തുന്നുവെന്നും കാര്യങ്ങൾ പോസിറ്റീവെന്നും വെടിവയ്ക്കാൻ അനുയോജ്യമായ സ്ഥലത്തേയ്ക്ക് ആന വരുന്നുണ്ടെന്നും സ്ഥിരീകരിച്ചു. ഒപ്പമുണ്ടായിരുന്ന ആനകളെ പടക്കം പൊട്ടിച്ച് തുരത്തി. അരിക്കൊമ്പനെ തിരിച്ചറിഞ്ഞെന്നും ഇന്ന് തന്നെ കൊമ്പനെ പിടിക്കാൻ കഴിയുമെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കടുത്ത സംഘർഷത്തിലാണ് ദൗത്യസംഘമെന്നും അവരുടെ മനോവീര്യം തകർക്കുന്ന കാര്യങ്ങൾ ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K