28 March, 2023 01:58:08 PM


രോഗിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തെളിവെടുപ്പിന് പൊലിസ് കസ്റ്റ‍ഡിയില്‍വിട്ടു



കോഴിക്കോട്: മെഡിക്കല്‍ കോളജ് ഐസിയുവില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ശശീന്ദ്രനെ കോടതി രണ്ട് ദിവസത്ത പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. 


പീഡനത്തിനിരയായ യുവതിയുടെ പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ ജീവനക്കാര്‍ ഒളിവിലാണ്. ഈ ജീവനക്കാര്‍ക്കെതിരെ മൊഴി നല്‍കിയ നഴ്സിംഗ് ഓഫീസര്‍ എന്‍ജിഒ യൂണിയന്‍ നേതാവ് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അഞ്ചംഗ സമിതി ഇന്ന് പ്രിന്‍സിപ്പലിന് റിപ്പോര്‍ട്ട് നല്‍കും. 


കോഴിക്കോട് മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ഐസിയുവില്‍ വച്ച് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയായിരുന്നു പീഡനത്തിനിരയായത്. സംഭവത്തില്‍ പ്രതിയായ ഗ്രേഡ് വണ്‍ അറ്റന്‍ഡന്‍റ് ശശീന്ദ്രനെ കുന്ദമംഗലം മജിസ്ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇന്ന് തെളിവെടുപ്പിന്‍റെ ഭാഗമായാണ് പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്. ഇയാളെ മെഡിക്കല്‍ കോളജിലെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. 


സംഭവ ദിവസം ഇയാള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഉള്‍പ്പെടെ കണ്ടെടുക്കേണ്ടതുണ്ട്. യുവതിയെ പീഡിപ്പിച്ച കേസില്‍ ശശീന്ദ്രന്‍ മാത്രമാണ് പ്രതിയെങ്കിലും പീഡനത്തിനിരയായ യുവതിയെ പരാതി പിന്‍വലിപ്പിക്കാനായി സമ്മര്‍ദ്ദപ്പെടുത്തിയ കേസില്‍ ആറ് ജീവനക്കാര്‍ കൂടി പ്രതികളാണ്. ജാമ്യമില്ലാക്കുറ്റം ചുമത്തി കേസ് എടുത്തതോടെ ഇവര്‍ ഒളിവില്‍ പോയെന്നാണ് മെഡിക്കല്‍ കോളജ് പൊലീസിന്‍റെ ഭാഷ്യം. 


അതേസമയം, പ്രതികളായ ഈ ജീവനക്കാര്‍ക്കെതിരെ മൊഴി നല്‍കിയ നഴ്സിംഗ് ഓഫീസറെ എന്‍ജിഒ യൂണിയന്‍ നേതാവ് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ നിയോഗിച്ച സമിതി അന്വേഷണം തുടരുകയാണ്. മെഡിസിന്‍ വിഭാഗം മേധാവിയുടെ നേതൃത്വത്തിലുളള സംഘം ഇന്ന് പ്രിന്‍സിപ്പലിന് റിപ്പോര്‍ട്ട് നല്‍കും. എന്നാല്‍ നഴ്സിംഗ് ഓഫീസറെ ബീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് എന്‍ജിഒ യൂണിയന്‍റെ വാദം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K