27 March, 2023 09:59:30 AM


ഇന്നസെന്‍റിന്‍റെ മരണകാരണം ക്യാൻസറല്ല; കോവിഡും അനുബന്ധ രോഗങ്ങളും' - ഡോ. ഗംഗാധരൻ



കൊച്ചി: നടൻ ഇന്നസെന്‍റിന്‍റെ മരണകാരണം ക്യാന്‍സര്‍ രോഗം മടങ്ങി വന്നതല്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ. വി പി ഗംഗാധരന്‍. കൊവിഡും അനുബന്ധ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമാണ് ഇന്നസെന്‍റിന്‍റെ മരണകാരണമെന്ന് ഡോ. വി പി ഗംഗാധരൻ മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് തവണ അര്‍ബുദ രോഗത്തോട് പോരാടി അതിജീവനത്തിന്റെ സന്ദേശം മറ്റു രോഗികള്‍ക്കും പകര്‍ന്ന നൽകി ഇന്നസെന്‍റ് മാതൃകയായിരുന്നു. അതിനിടയിലാണ് ക്യാന്‍സര്‍ രോഗമല്ല ഇന്നസെന്റിന്റെ ജീവനെടുത്തത് എന്ന് ഡോ. വി പി ഗംഗാധരന്‍ അറിയിച്ചത്.

ഞായറാഴ്ച രാത്രി പത്തരയോടെയാണ് കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ നടനും മുന്‍ എം പിയുമായ ഇന്നസെന്‍റിന്‍റെ (75) അന്ത്യം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. മന്ത്രി പി.രാജീവാണ് ഇന്നസെന്‍റിന്‍റെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ ചേര്‍ന്ന വിദഗ്ദ്ധ മെഡിക്കല്‍ ബോര്‍ഡ് യോഗം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു മന്ത്രി മരണവാര്‍ത്ത അറിയിച്ചത്.

നേരത്തെ മന്ത്രി സജി ചെറിയാനും ഇന്നസെന്‍റിന്‍റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് അറിയിച്ചിരുന്നു. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലല്ലെന്നും ഗുരുതരമായ പല രോഗാവസ്ഥകള്‍ പ്രകടമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ മൂലം രണ്ടാഴ്ച മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാൽ കോവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം ഇന്നസെന്‍റിന്‍റെ നില വഷളാകുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K