26 February, 2023 01:52:46 PM


നിർത്തിയിട്ട ബസിൽ യുവതിയെ ബലാത്സംഗം ചെയ്ത യുവാവ് രണ്ടു വർഷത്തിനുശേഷം പിടിയിൽ



കോഴിക്കോട്: ഭിന്നശേഷിക്കാരിയായ യുവതിയെ നിര്‍ത്തിയിട്ട സ്വകാര്യബസില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍പ്പോയ പ്രതി രണ്ടുവർഷത്തിനുശേഷം പിടിയിൽ. കേസിലെ രണ്ടാം പ്രതിയായ ഇന്ത്യേഷ് കുമാറാണ് സേലത്തുനിന്ന് അറസ്റ്റിലായത്. കേസിലെ മറ്റ് രണ്ട് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട്ടിലെ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു പ്രതി.

രക്ഷിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ ചേവായൂർ സ്വദേശിയായ യുവതിയാണ് അതിക്രൂരമായി പീഡനത്തിനിരയായത്. ബൈക്കിലെത്തിയ പ്രതികൾ യുവതിയുമായി പരിചയം സ്ഥാപിച്ചു ബസ് ഷെഡിൽ എത്തിക്കുകയായിരുന്നു. ഷെഡ്ഡില്‍ നിര്‍ത്തിയിട്ട ബസ്സിലെത്തിച്ച് യുവതിയെ ഇന്ത്യേഷും കൂട്ടാളിയും ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിനുശേഷം ഭക്ഷണം പാഴ്സൽ വാങ്ങി നൽകി യുവതിയെ ബൈക്കിൽ കയറ്റി കുന്ദമംഗലം ഓട്ടോ സ്റ്റാൻ‍ഡിനടുത്ത് ഇറക്കിവിട്ടു. രാത്രി വീട്ടിൽ തിരിച്ചെത്തിയ യുവതിയോട് രക്ഷിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഭവത്തില്‍ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മല്‍ വീട്ടില്‍ ഗോപീഷ് (38), പത്താംമൈല്‍ മേലേപൂളോറ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (32) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. മെഡിക്കൽ കോളജ് എസിപി കെ സുദർശന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും സിറ്റിയിലെ സ്പെഷൽ ആക്ഷൻ ​ഗ്രൂപ്പും ചേർന്നാണ് പ്രതിയെ കണ്ടെത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K