10 March, 2025 07:51:02 AM


ഏറ്റുമാനൂരില്‍ അമ്മയും മക്കളും ജീവനൊടുക്കിയ സംഭവം; ഷൈനിയുടെ പിതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്ന് ആവശ്യം



ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ജീവനൊടുക്കിയ ഷൈനിയുടെ പിതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്ന ആവശ്യം. പിതാവിനെതിരെയും കുടുംബാംഗങ്ങൾക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ട് ക്നാനായ കത്തോലിക്ക സഭയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. പിതാവ് കുട്ടികളോടടക്കം മോശമായി പെരുമാറിയത് എന്നാണ് ആരോപണം.

ഇതും ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് പറയപ്പെടുന്നു. അതിനിടെ ഷൈനിയുടെ മൊബൈൽ ഫോൺ പരിശോധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ശ്രമിക്കുകയാണ് പൊലീസ്. പിതാവ് കുര്യാക്കോസ്, ഷൈനിയുടെ ഭർത്താവ് നോബിയുടെ സഹോദരനും വൈദികനുമായ ബോബി എന്നിവരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയേക്കും. നോബി ലൂക്കോസിൻ്റെ ജാമ്യാപേക്ഷ ഇന്ന് രാവിലെ 11 മണിയോടുകൂടി ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും.

ഫെബ്രുവരി 28നാണ് ഷൈനിയെയും മക്കളായ അലീന, ഇവാന എന്നിവരെയും ഏറ്റുമാനൂർ പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. പുലര്ച്ചെ ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ് ചിന്നിച്ചിതറിയ നിലയിൽ മൃതദേഹം കണ്ടെത്തി. പള്ളിയിൽ പോകാൻ എന്നുപറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ ഷൈനി റെയിൽ ട്രാക്കിലെത്തി മക്കളുമായി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.

ബിഎസ്‌സി നഴ്‌സ് ബിരുദധാരിയായിരുന്നു ഷൈനി. ജോലിക്ക് പോകാൻ ഷൈനി ഏറെ ആഗ്രഹിച്ചിരുന്നുവെങ്കിലും ഭർത്താവ് നോബി പിന്തുണച്ചിരുന്നില്ല. ഇതിൻ്റെ പേരിൽ നോബി ഷൈനിയെ ഉപദ്രവിച്ചിരുന്നു. ഇതേ തുടർന്നാണ് മക്കളുമായി ഷൈനി സ്വന്തം വീട്ടിലെത്തിയത്. വിവാഹമോചനത്തിന് നോബി സമ്മതിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന ഷൈനിയുടെ ഒരു ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. നോബിയുടെ മാനസിക പീഡനം സഹിക്കവയ്യാതെ ഷൈനി മക്കളുമായി ആത്മഹത്യ ചെയ്തു എന്നും പൊലീസ് കണ്ടെത്തി. സംഭവത്തിൽ നോബിയെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റവും ചുമത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K