28 July, 2026 04:34:54 PM


അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാം; തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി



തിരുവനന്തപുരം: സുപ്രിം കോടതി ഉത്തരവിലെ മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്ത് അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാറിൻ്റെ അനുമതി. വിദഗ്ധ പരിശോധനയ്ക്ക് ശേഷം പേവിഷം ബാധിച്ചതും ആക്രമണകാരികളുമായ നായ്ക്കളെ അനുകമ്പാപൂർവം കൊല്ലാമെന്നാണ് നിർദേശം.  കഴിഞ്ഞ മെയ് 19 നാണ് അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ സുപ്രിം കോടതി ഉത്തരവിട്ടത്. എന്നാൽ വിധി നടപ്പിലാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതിയുണ്ടായിരുന്നില്ല. 

സംസ്ഥാനത്ത് തെരുവുനായ ശല്യവും ആക്രമണവും രൂക്ഷമായ സാഹചര്യത്തിൽ പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് കർശന നടപടികൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നേരിട്ട് അനുമതി നൽകിയത്. തെരുവുനായ്ക്കളുടെ എണ്ണം വർധിക്കുകയും കടിയേൽക്കുന്നതും ആക്രമണവും പതിവാകുകയും ചെയ്യുന്ന പ്രദേശങ്ങളിലാണ് കൊല്ലാൻ അനുമതിയുള്ളത്. കൊല്ലുന്നതിന് മുമ്പ് തെരുവ് നായ്ക്കളെ യോഗ്യതയുള്ള വെറ്ററിനറി ഡോക്ടർമാർ പരിശോധിക്കണം.

1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം, 2023ലെ അനിമൽ ബെർത്ത് കൺട്രോൾ ചട്ടങ്ങളും പാലിച്ചിരിക്കണം. പേ ബാധിച്ച നായ്ക്കൾ, ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത രോഗമുള്ള നായ്ക്കൾ, അപകടകാരികളായ നായ്ക്കൾ എന്നിവയെയാണ് കൊല്ലാൻ അനുമതിയുള്ളത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യവകുപ്പ്, വെറ്ററിനറി വകുപ്പ് എന്നിവയുടെ ഏകോപനത്തിലാണ് നടപടികൾ നടപ്പാക്കുക. 

നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള വന്ധീകരണ പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുകയും വേണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920