23 July, 2026 02:25:40 PM


നടിയെ ആക്രമിച്ച കേസ്; ശിക്ഷ മരവിപ്പിക്കണമെന്ന രണ്ട് പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി



കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി മരവിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുളള രണ്ട് പ്രതികളുടെ ആവശ്യം കൂടി ഹൈക്കോടതി തളളി. അഞ്ചാം പ്രതി വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവരുടെ അപേക്ഷയാണ് കോടതി തളളിയത്. രണ്ട് പ്രതികളും കുറ്റകൃത്യത്തില്‍ സജീവമായി പങ്കെടുത്തവരാണ് എന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. യുവ നടിക്കെതിരായ ലൈംഗിക അതിക്രമവും ദൃശ്യങ്ങള്‍ പകര്‍ത്തിയതും സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതും ക്രൂരവുമായ കുറ്റകൃത്യമാണെന്നും കുറ്റകൃത്യത്തിന്റെ ഗൗരവവും നടപ്പാക്കിയ രീതിയും കണക്കിലെടുക്കുമ്പോള്‍ ശിക്ഷ മരവിപ്പിക്കാന്‍ മതിയായതും അസാധാരണവുമായ കാരണങ്ങളില്ല എന്നുമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.

നേരത്തെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ആവശ്യവും ഹൈക്കോടതി തളളിയിരുന്നു. 20 വര്‍ഷത്തെ കഠിനതടവ് വിധിച്ച വിചാരണക്കോടതി വിധിയില്‍ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധത കണ്ടെത്താന്‍ സാധിച്ചില്ലെന്നും പൊതുജനതാല്‍പര്യവും സമൂഹത്തിലുണ്ടാക്കുന്ന ആഘാതവും പരിഗണിക്കുമ്പോള്‍ ശിക്ഷ മരവിപ്പിക്കാന്‍ തക്കതായ യാതൊരു അസാധാരണ സാഹചര്യവും പ്രതിക്ക് ബോധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് നിരീക്ഷിച്ചാണ് കോടതി പള്‍സര്‍ സുനിയുടെ ആവശ്യം തള്ളിയത്. പ്രതി എട്ട് വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്നു എന്നതുമാത്രം ശിക്ഷ മരവിപ്പിക്കാനുള്ള അസാധാരണ സാഹചര്യമായി കണക്കാക്കാന്‍ കഴിയില്ല. പ്രതിക്ക് എതിരെ ഗുരുതരമായ 11 മറ്റ് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. മുന്‍പ് ജാമ്യത്തിലിറങ്ങിയ സമയത്ത് ഹോട്ടലില്‍ അടിപിടിയുണ്ടാക്കി ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതായും കോടതി നിരീക്ഷിച്ചു.

ഇരയുടെ വസ്ത്രത്തില്‍ നിന്നും ലഭിച്ച ഡിഎന്‍എ പ്രൊഫൈല്‍ പ്രതിയുടേതുമായി പൊരുത്തപ്പെടുന്നതുള്‍പ്പെടെയുള്ള ശക്തമായ ശാസ്ത്രീയ തെളിവുകള്‍ വിചാരണക്കോടതിയുടെ കണ്ടെത്തലുകളെ ശരിവെക്കുന്നു. വിചാരണക്കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ, പ്രീ-ട്രയല്‍ ഘട്ടത്തിലുള്ള 'കുറ്റം തെളിയുന്നതുവരെ നിരപരാധി' എന്ന ആനുകൂല്യം പ്രതിക്ക് ഇനി ലഭിക്കില്ല. ശിക്ഷ മരവിപ്പിക്കാന്‍ ശക്തമായ കാരണങ്ങള്‍ വേണം. പണം വാങ്ങി ഒരു നടിയെ ആസൂത്രിതമായി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തത് അതീവ ക്രൂരവും അപചയവുമുള്ള കുറ്റകൃത്യമാണ്. ഇത് സ്ത്രീകളുടെ അന്തസ്സിനും സുരക്ഷയ്ക്കും മേലുള്ള കടന്നുകയറ്റമാണെന്നും കോടതി നിരീക്ഷിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 931