11 March, 2026 10:57:53 AM


ദേശീയപാത ഉദ്ഘാടനം: മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല; ചടങ്ങ് ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ



തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത 66ന്റെ ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് ക്ഷണമില്ല. എൻഎച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്. ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമെന്ന വിലയിരുത്തലിന് പിന്നാലെ ചടങ്ങ് സർക്കാർ ബഹിഷ്‌കരിക്കും. വിഷയത്തിൽ കടുത്ത അതൃപ്തിയുള്ളതിനാൽ മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കില്ല. സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളാരും തന്നെ പരിപാടിയിൽ പങ്കെടുക്കില്ല.

കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, ഹർദീപ് സിങ് പുരി, പ്രഹ്‌ളാദ് വെങ്കടേഷ് ജോഷി, അശ്വിനി വൈഷ്ണവ്, ശിവരാജ് സിങ് ചൗഹാൻ, അജയ് തംത, ഹർഷ് മൽഹോത്ര, കമലേഷ് പസ്വാൻ, ഡോ. ചന്ദ്രശേഖർ പൈമ്മസാനി, സുരേഷ് ഗോപി, ശ്രീപാദ് യെസ്സോ നായിക്, വി സോമണ്ണ, രവ്‌നീത് സിംഗ്, ജോർജ് കുര്യൻ എന്നിവരും സംസ്ഥാന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, എം ബി രാജേഷ് എന്നിവർക്കാണ് ക്ഷണമുള്ളത്. എംപിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ഉമ തോമസ് എംഎൽഎ എന്നിവർക്കും കൊച്ചിയിൽ വെച്ച് നടക്കുന്ന പരിപാടിയിലേക്ക് ക്ഷണമുണ്ട്.

മുൻ കേന്ദ്രസഹമന്ത്രി എന്ന പേരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്യുന്ന, ദേശീയപാത നിർമാണത്തിൽ നിർണായക പങ്കുവഹിച്ച മന്ത്രി മുഹമ്മദ് റിയാസിനെ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടില്ല. പൊതുമരാമത്ത് വകുപ്പാണ് ദേശീയപാത നിർമാണത്തിന്റെ നോഡൽ ഏജൻസി എന്നിരിക്കെയാണ് മന്ത്രിയെ പരിപാടിയിൽനിന്ന് മാറ്റിനിർത്തിയതെന്ന് വിമർശനമുയർന്നു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K