11 August, 2026 09:39:22 AM
ഏഴു വയസുകാരിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് അടിച്ച് പരിക്കേൽപ്പിച്ചു; അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ

തിരുവനന്തപുരം: എഴ് വയസുകാരിയെ മുറിക്കുളളിൽ പൂട്ടിയിടുകയും അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ. ചാക്ക വയ്യാമൂലയിൽ വാടകയ്ക്ക് താമസിക്കുന്ന ബാലരാമപുരം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സുധീർ (46) ഇയാളൂടെ രണ്ടാമത്തെ ഭാര്യയും വെളളറട സ്വദേശിയുമായ ലിൻഡമോൾ (34) എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് ദിവസമായി കുട്ടി സ്കൂളിൽ വരാത്തതിനെ തുടർന്നു അധ്യാപകർ കാരാളിയിലെ വീട്ടിലെത്തിയ നടത്തിയ അന്വേഷണത്തിലാണ് ഏഴ് വയസുകാരി അനുഭവിക്കുന്ന ദുരിതം കണ്ടെത്തിയത്. അധ്യാപകർ കുട്ടിയെ മുറിയിൽ പൂട്ടിയിട്ട നിലയിലാണ് കണ്ടത്. പിന്നാലെ അധ്യാപകർ വിവരം ചൈൽഡ് ലൈൻ അധികൃതരെ അറിയിച്ചു. തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗങ്ങളെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയും വലിയതുറ എസ്എച്ച്ഒ അശോക കുമാറിനെ വിവരം അറിയിക്കുകയുമായിരുന്നു.
കുട്ടിയുടെ ദേഹത്ത് രണ്ടാനമ്മ നുളളിയതിന്റെയും അടിച്ചതിന്റെയും പാടുകളുണ്ടായിരുന്നു. കുട്ടിയെ ഉപദ്രവിച്ചതിന് ജുവൈൽ ജസ്റ്റിസ് ആക്ട് പ്രകാരം രണ്ട് പേർക്കെതിരെയും വലിയതുറ പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.





