04 August, 2026 11:12:45 AM
കോഴിക്കോട് പട്രോളിംഗിനിടെ വനിതാ എസ്ഐയെ ആക്രമിച്ച പ്രതി അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് പട്രോളിംഗിനിടെ വനിതാ എസ്ഐയെ ആക്രമിച്ച പ്രതി അറസ്റ്റിൽ. നടക്കാവ് പോലീസ് സ്റ്റേഷനിലെ വനിതാ എസ്ഐയെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് യുവാവ് പിടിയിലായത്. എസ്ഐ എൻ.ലീലയെ ആണ് പ്രതി ആക്രമിച്ചത്. നെല്ലിക്കോട് ആന്തം ഫ്ലാറ്റിൽ താമസിക്കുന്ന കാസർഗോഡ് പരപ്പ കരിമറ്റം സ്വദേശി അദിത്ത് ജോസഫിനെയാണ് (28) നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് സരോവരം ബെവറേജസ് ഔട്ട്‌ലെറ്റിന് സമീപം പട്രോളിംഗ് നടത്തുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം. പൊതുസ്ഥലത്ത് മദ്യപാനവും അപമര്യാദയായ പെരുമാറ്റവും തടയുന്നതിന്റെ ഭാഗമായി പരിശോധന നടത്തുകയായിരുന്നു പോലീസ് സംഘം. ഈ സമയം റോഡരികിൽ നിന്ന് പുകവലിക്കുകയായിരുന്ന അദിത്തിനോടും സുഹൃത്തിനോടും വിവരങ്ങൾ തിരക്കാൻ ചെന്ന പോലീസുകാരന്റെ മുഖത്തേക്ക് ഇയാൾ പുക ഊതിവിടുകയായിരുന്നു.
തുടർന്ന് പോലീസുകാരൻ ഇയാളെ വാഹനത്തിൽ ഇരിക്കുകയായിരുന്ന എസ്.ഐ ലീലയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുവന്നു. എന്നാൽ, വാഹനത്തിന് സമീപമെത്തിയ അദിത്ത് എസ്.ഐയോട് തട്ടിക്കയറുകയും കൈ ബലമായി പിടിച്ചു തിരിക്കുകയുമായിരുന്നു. ആക്രമണത്തിൽ ഇടതു കൈക്ക് സാരമായി പരിക്കേറ്റ എസ്.ഐയെ ആദ്യം കോഴിക്കോട് ബീച്ച് ആശുപത്രിയിലും തുടർന്ന് ജില്ലാ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഒപ്പമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ സാഹസികമായി പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നടക്കാവ്, ടൗൺ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മുൻപും ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.





