31 May, 2026 07:10:31 PM


"വെറുതെ വിട്ട പ്രതികളെ ശിക്ഷിക്കണം"; മധുവിൻ്റെ കുടുംബം സുപ്രീം കോടതിയിലേക്ക്



പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊലപ്പെട്ട കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ കുടുംബം സുപ്രീം കോടതിയെ സമീപിക്കും. വെറുതെ വിട്ട പ്രതികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുക. ഇതുസംബന്ധിച്ച് നിയമസഹായം തേടി മധുവിന്റെ കുടുംബം അടുത്തയാഴ്ച്ച മുഖ്യമന്ത്രിയെ കാണും. സര്‍ക്കാര്‍ നിയമസഹായം നല്‍കുമെന്ന് പ്രതീക്ഷയുണ്ടെന്ന് മധുവിന്റെ സഹോദരി സരസു അറിയിച്ചു. അപ്പീല്‍ പോകാതിരിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും ഇപ്പോഴും ഭയത്തോടെയാണ് ജീവിക്കുന്നതെന്നും സരസു പറഞ്ഞു. മധു അനുഭവിച്ചതുപോലൊരു വേദന ഇനി ആരും അനുഭവിക്കരുതെന്നും മുഴുവന്‍ പ്രതികള്‍ക്കും ശിക്ഷ ലഭിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും സരസു പറഞ്ഞു.

മധു വധക്കേസിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചിരുന്നു. കേസിൽ പന്ത്രണ്ട് പ്രതികൾക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഒരു പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷയും വിധിച്ചു. ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. നാലാം പ്രതിയെയും 11ാം പ്രതിയെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. മറ്റ് 13 പ്രതികളുടെ ശിക്ഷാവിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. കുറ്റക്കാരായ 13 പ്രതികള്‍ക്കുമെതിരെ പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന വിചാരണാ കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. പ്രതികളുടെ ശിക്ഷാവിധി ഉയര്‍ത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

വിചാരണക്കോടതിക്കെതിരായ പ്രതികളുടെ അപ്പീലില്‍ ഹുസൈന്റെ അപ്പീല്‍ ഹൈക്കോടതി സ്വീകരിക്കുകയും മറ്റ് പ്രതികളുടെ അപ്പീല്‍ തള്ളുകയുമായിരുന്നു. കിളിയില്‍ മരക്കാര്‍, പുതുവാച്ചോല ഷംസുദ്ദീന്‍, താഴുശ്ശേരി രാധാകൃഷ്ണന്‍, പുതുച്ചോല അബൂബക്കര്‍, കുരുക്കല്‍ വീട്ടില്‍ സിദ്ദീഖ്, നജീബ്, ജെയ്ജുമോന്‍, സജീവ്, മുരുക്കട സതീശ്, പെരുവില്‍ വീട്ടില്‍ ബിജു, മുനീര്‍ തുടങ്ങിയ പ്രതികളുടെ അപ്പീലാണ് ഹൈക്കോടതി തള്ളിയത്. കാട്ടില്‍ നിന്ന് പിടിച്ചുകൊണ്ട് വന്ന് മധുവിനെ മുക്കാലി ടൗണില്‍ നിര്‍ത്തിയ സമയത്ത് അവസാന സമയത്ത് ചവിട്ടിയത് ഹുസൈനാണെന്നും ആ ചവിട്ടില്‍ തെറിച്ചുവീണാണ് മധു മരിച്ചതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും ആള്‍ക്കൂട്ടത്തിനിടയിലാണ് താന്‍ ഉണ്ടായതെന്നും ഹുസൈന്‍ വാദിക്കുകയായിരുന്നു. ഹുസൈന്‍ ദൃശ്യങ്ങളും ഹാജരാക്കിയിരുന്നു.

2018 ഫെബ്രുവരി 22നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മാനസികാസ്വാസ്ഥം ഉണ്ടായിരുന്ന ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി 13 പ്രതികള്‍ക്ക് 7 വര്‍ഷത്തെ കഠിനതടവും പിഴയും ശിക്ഷ വിധിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 912