20 May, 2026 12:03:46 PM
തിരുവാർപ്പിൽ അയൽവാസിയുടെ ആക്രമണത്തിൽ വെട്ടേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

കോട്ടയം: മദ്യലഹരിയിൽ അയൽവാസി നടത്തിയ ആക്രമണത്തിൽ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മത്സ്യതൊഴിലാളി മരിച്ചു. തിരുവാർപ്പ് കാഞ്ഞിരം പത്തൊൻപതിൽ ചിറയിൽ മുരുകനാണ് (50) ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ആക്രമണം നടത്തിയ പ്രതി കിളിരൂർ കളപ്പൂരത്തറ വീട്ടിൽ കെ. രഞ്ജിത്ത് ഇപ്പോഴും ഒളിവിലാണ്. മദ്യലഹരിയിൽ അസഭ്യം പറഞ്ഞതിന് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാത്രിയിൽ ഇയാളെ ജാമ്യത്തിൽ വിട്ട് ഒരു മണിക്കൂറിന് ശേഷമാണ് പ്രതി മുരുകനെ ആക്രമിച്ചത്.
സംഭവം നടക്കുന്നതിന് ഒരു മണിക്കൂർ മുൻപാണ് രഞ്ജിൻ കുമരകം പൊലീസ് സ്റ്റേഷനിൽ നിന്നും ജാമ്യത്തിലിറങ്ങിയത്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. രാവിലെ പ്രദേശത്തെ ഒരു വിവാഹവുമായി ബന്ധപ്പെട്ട് പ്രതിയും ആക്രമണത്തിന് ഇരയായ ആളും അടങ്ങുന്ന സംഘം ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ ഇവിടെ തർക്കമുണ്ടാകുയും, രാത്രിയിൽ രഞ്ജിൻ തിരുവാർപ്പിൽ എത്തി ഭീഷണി മുഴക്കുകയും ചെയ്തതായി നാട്ടുകാർ പറയുന്നു. ഇതേ തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതോടെ എത്തിയ പൊലീസ് സംഘം രഞ്ജിനെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച് പെറ്റി കേസ് ചുമത്തി രാത്രി ഒരു മണിയോടെ ജാമ്യത്തിൽ വിട്ടു.
തുടർന്ന് സ്റ്റേഷനിൽ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതി രാത്രി രണ്ട് മണിയോടെ കാഞ്ഞിരം പാലം കോ-ഓപ്പറേറ്റീവ് ബാങ്ക് സമീപത്ത് എത്തി. തുടർന്ന് കയ്യിൽ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് മുരുകനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുരുകനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മുരുകൻ്റെ മരണം സംഭവിക്കുകയായിരുന്നു. രജ്ഞിനെ സ്റ്റേഷനിൽ കുട്ടി കൊണ്ടുവരുവാൻ ഇടയാക്കിയത് മുരുകൻ അറിയിച്ചതിനെ തുടർന്നാണ് എന്ന് തെറ്റിധരിച്ചാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിന് മുൻപ് മദ്യപിച്ചു ഇരുവരും തമ്മിൽ തർക്കവും ഉണ്ടായിരുന്നു. വധശ്രമത്തിനാണ് പൊലീസ് നേരത്തെ കേസെടുത്തിരുന്നത്. ഈ കേസിൽ ഇനി കൊലപാതകത്തിനുള്ള വകുപ്പുകൾ കൂട്ടിച്ചേർക്കുമെന്ന് കുമരകം പൊലീസ് അറിയിച്ചു.





