16 April, 2026 09:09:14 PM
മോനിപ്പള്ളിയിൽ വീട് കുത്തിതുറന്ന് മോഷണം: പ്രതി അറസ്റ്റിൽ

മോനിപ്പള്ളി: വീടു കുത്തിതുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. മോനിപ്പള്ളി പയസ് മൗണ്ട് പ്രദേശത്തെ വീട്ടിൽ കയറി സ്വർണ്ണാഭരണങ്ങളും പണവും മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കരിമാക്കിൽ വീട്ടിൽ വർഗീസ് മകൻ സോജൻ വർഗീസ് (39) ആണ് പിടിയിലായത്. മോനിപ്പള്ളി വേരമ്മനാൽ വീട്ടിൽ ഗൃഹനാഥ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. 2025 ജനുവരി 25-ന് രാത്രി കുടുംബാംഗങ്ങൾ പള്ളിയിലെ പെരുനാളിൽ പങ്കെടുത്തിരുന്ന സമയത്ത് വീടിന്റെ മുൻവാതിൽ പൊളിച്ച് അകത്ത് കയറിയ പ്രതി, കബോർഡുകളും അലമാരയും തുറന്ന് ഏകദേശം 3.5 പവൻ സ്വർണ്ണാഭരണങ്ങളും 20,800 രൂപയും 100 അമേരിക്കൻ ഡോളറും കവർന്നതായി കണ്ടെത്തി.
സംഭവത്തെ തുടർന്ന് കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഫിംഗർപ്രിന്റ് വിദഗ്ധർ ഉൾപ്പെടെയുള്ള സംഘങ്ങൾ സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. തുടക്കത്തിൽ പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിക്കാതിരുന്നതിനാൽ പോലീസ് ഈ കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തിവരവേ കഴിഞ്ഞ ഫെബ്രുവരി മാസം ഉഴവൂർ പയസ് മൗണ്ട് ഭാഗത്ത് രാത്രിയിൽ പുറത്തിറങ്ങിയ വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന കേസിൽ പ്രതി സോജനെ അറസ്റ്റ് ചെയ്യുകയും പിന്നീട് കോട്ടയം ജില്ലാ ഫിംഗർപ്രിന്റ് ബ്യൂറോ നടത്തിയ പരിശോധനയിൽ ക്രൈം സീനിൽ നിന്നു ലഭിച്ച വിരലടയാളങ്ങൾ കേസിലെ പ്രതിയായ സോജൻ വർഗീസിന്റെ വിരലടയാളങ്ങളുമായി പൊരുത്തപ്പെടുന്നതായി കണ്ടെത്തി. ഇതോടെ 2025 ജനുവരിയിൽ നടന്ന മോഷണകേസിൽ ലഭിച്ച വിരലടയാളങ്ങൾ പ്രതി സോജന്റെ വിരലടയാളങ്ങളുമായി പരിശോധന നടത്തുകയും ഈ കേസിലും സോജൻ തന്നെയാണ് പ്രതി എന്ന് കണ്ടെത്തുകയുമായിരുന്നു.
ഇന്ന് രാവിലെ ഉഴവൂർ ഭാഗത്ത് കണ്ട പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു . തുടർന്ന് വൈകിട്ട് മൂന്നര മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഐ പി എസ്എച്ച്ഒ പി ജെ കുര്യാക്കോസ്, എസ് ഐ രഞ്ജു മോൾ, എ എസ് ഐ അനസ്, റെൻസൺ, രാജു എന്‍ ഡി എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.






