19 March, 2026 10:56:34 AM


നിങ്ങള്‍ക്ക് നിങ്ങളുടെ വഴി; ഞാന്‍ എന്‍റെ വഴിക്ക്; കെ.സിയോട് ഗു‍‍ഡ് ബൈ പറഞ്ഞ് കെ.സുധാകരന്‍



കണ്ണൂര്‍: എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തിന് പിന്നാലെ പാര്‍ട്ടിയോട് ഗുഡ് ബൈ പറഞ്ഞ് കെ സുധാകരന്‍. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ അദ്ദേഹം ഫോണില്‍ വിളിച്ചു. 'നിങ്ങള്‍ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാന്‍ എന്റെ വഴിക്ക് നടക്കാം', എന്നാണ് കെ സുധാകരന്‍ അറിയിച്ചത്.

കണ്ണൂരില്‍ സുധാകരന്‍ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. 12 മണിക്ക് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപനം ഉണ്ടായേക്കും. ബിജെപി നേതാക്കളും സുധാകരനെ സമീപിച്ചിട്ടുണ്ട്. ബിജെപി നേതാക്കളുമായി കെ സുധാകരനുമായി അടുത്ത ബന്ധം പുലർത്തുന്നവർ സംസാരിച്ചു. എൻഡിഎ മുന്നണിയിലേക്കുള്ള പ്രവേശനം ഉറപ്പിക്കാനാണ് കെ സുധാകരന്റെ നീക്കം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു എംപിമാരും മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. ഇതോടെ കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റുണ്ടാകില്ലെന്ന് ഉറപ്പാവുകയായിരുന്നു.

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കെ സുധാകരനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ സുധാകരന്‍ അനുയായികളുടെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. പറഞ്ഞ വാക്ക് നേതൃത്വം പാലിച്ചില്ലെന്നാണ് സുധാകരന്‍ അനുകൂലികളുടെ വികാരം. അതേസമയം ബിജെപി കേന്ദ്ര നേതൃത്വം സുധാകരന്റെ അടുത്ത ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ പേരാവൂരില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. കെ എസ് ബ്രിഗേഡിന്റെ പേരിലായിരുന്നു താക്കീത്. 'നന്ദി ഇല്ലെങ്കിലും നന്ദികേട് ആവരുത് സണ്ണീ… തിരിച്ചടി നേരിടേണ്ടിവരും… ശ്രീ കെ സുധാകരന് അഭിവാദ്യങ്ങള്‍' എന്നായിരുന്നു പോസ്റ്ററിലെ വാക്കുകള്‍. പേരാവൂര്‍ മണ്ഡലത്തിലെ അയ്യന്‍കുന്നിലാണ് പോസ്റ്റര്‍ പതിച്ചത്. ഇന്നലെ രാത്രി കണ്ണൂര്‍ ഡിസിസി പരിസരത്തേക്ക് കെ സുധാകരന്‍ അനുകൂലികളുടെ പന്തംകൊളുത്തി പ്രകടനവും നടന്നിരുന്നു. 'കണ്ണേ കരളേ കെഎസേ, നമ്മുടെ ഓമന നേതാവെ, അല്ലറ ചില്ലറ നേതാവല്ല, ഇതാണ് നമ്മുടെ നേതാവ്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു സുധാകരന്‍ അനുകൂലികളുടെ പ്രകടനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 959