07 February, 2026 10:52:51 AM
വ്യാജരേഖ ചമയ്ക്കൽ കേസ്; 31 വർഷത്തിന് ശേഷം പൂർണിയ എംപി പപ്പു യാദവ് അറസ്റ്റിൽ

പട്ന: ബിഹാറിലെ പൂർണിയ എംപി രാജേഷ് രഞ്ജൻ എന്ന പപ്പു യാദവ് അറസ്റ്റിൽ. 31 വർഷം പഴക്കമുള്ള വ്യാജ രേഖ ചമയ്ക്കൽ കേസിലാണ് അറസ്റ്റ്. 1995ൽ ഗാർഡാനിബാഗിൽ രജിസ്റ്റർ ചെയ്ത വസ്തു തർക്കവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. തന്റെ വീട് വഞ്ചനാപരമായി വാടകയ്ക്കെടുത്ത് എംപി ഓഫീസ് ആക്കി മാറ്റിയെന്ന വിനോദ് ബിഹാരി ലാൽ എന്ന വ്യക്തിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വെള്ളിയാഴ്ച രാത്രി പട്നയിലെ വസതിയിൽ വെച്ചാണ് പപ്പു യാദവിനെ അറസ്റ്റ് ചെയ്തത്. എംപി/എംഎൽഎ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. അറസ്റ്റിന് പിന്നാലെ പപ്പു യാദവിന്റെ അനുയായികളും പൊലീസും തമ്മിൽ ഏറെ നേരം ഉന്തും തള്ളുമുണ്ടായി. അറസ്റ്റിന് ശേഷം ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് പപ്പു യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും.
അറസ്റ്റ് ചെയ്യാൻ പൊലീസ് സിവിൽ വസ്ത്രം ധരിച്ചെത്തിയത് തന്നെ വധിക്കാനാണെന്ന് പപ്പു യാദവ് പറഞ്ഞു. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും നീറ്റ് വിദ്യാർത്ഥികൾക്കുള്ള തന്റെ പിന്തുണയുമായി ബന്ധപ്പെട്ടതാണെന്നും പപ്പു യാദവ് ആരോപിച്ചു. എക്സ് പോസ്റ്റിലൂടെയാണ് പപ്പു യാദവ് ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ നിശ്ചിത തീയതിയിൽ കോടതിയിൽ ഹാജരാകാവാതിരുന്നതോടെ ആണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.






