20 March, 2025 09:47:09 AM
ദുരിതം സമ്മാനിച്ച് നഗരസഭയുടെ റോഡ് നവീകരണം: പരാതിയുമായി നാട്ടുകാർ

ഏറ്റുമാനൂർ: ഏതാനും ആഴ്‌ചകൾക്കുമുമ്പ് നടന്ന റോഡ് നവീകരണം തങ്ങൾക്ക് ദുരിതമായി മാറിയെന്ന പരാതിയുമായി നാട്ടുകാർ. ഏറ്റുമാനൂർ നഗരസഭയുടെ 34, 35 വാർഡുകളുടെ അതിർത്തിയായ വികെബി റോഡിന്‍റെ ഇരുവശങ്ങളിലെയും താമസക്കാരാണ് പരാതിയുമായി രംഗത്തെത്തിയത്.
നീരൊഴുക്ക് സാധ്യമാകുന്ന രീതിയിൽ ഓടകളില്ലാതെയും മറ്റും അശാസ്ത്രീയമായ രീതിയിൽ പണിത റോഡിൽ ചെറിയ മഴയത്ത് പോലും വൻ വെള്ളകെട്ട് രൂപം കൊള്ളുന്നുവെന്നാണ് പ്രധാന പരാതി. ടാർ ചെയ്ത ഭാഗം താഴ്ന്നു കിടക്കുന്നതും ഇരുവശത്തും മണ്ണ് കുട്ടിയിട്ടിരിക്കുന്നതും മൂലം മറ്റ് സ്ഥലങ്ങളിൽനിന്ന് മാലിന്യങ്ങൾ സഹിതം ഒഴുകിവരുന്നതുൾപ്പെടെ വെള്ളം റോഡിൽ കെട്ടികിടക്കുന്നു. മഴയിൽ ഈ മലിനജലം റോഡരികിലുള്ള വീടുകളിലേക്ക് പരന്നൊഴുകുന്നത് പകർച്ചവ്യാധികൾക്ക് കാരണവുമാകുന്നു. പല വീടുകളിലും കൊച്ചുകുട്ടികളും വയോധികരും താമസിക്കുന്നുണ്ട് എന്നതും ഈ സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ടതാണെന്ന് നഗരസഭാ അധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നു.
വളരെ വർഷങ്ങളായി പൊട്ടിപൊളിഞ്ഞ് യാത്രായോഗ്യമല്ലാതായി കിടക്കുകയായിരുന്നു റോഡ്. കരാറുകാർ പ്രവൃത്തി ഏറ്റെടുക്കുന്നില്ല എന്നായിരുന്നു നഗരസഭയുടെ പക്ഷം. ഇതിനിടെ പരാതികളുമായി റസിഡന്‍റ്സ് അസോസിയേഷനും രംഗത്തെത്തി. മന്ത്രി വി.എൻ. വാസവനും വിഷയത്തിൽ ഇടപെട്ടു. നഗരസഭയുടെ അലംഭാവം തുടർന്നാൽ നേരിട്ട് നിർമാണ പ്രവൃത്തികൾ ചെയ്യിക്കുന്നതിനുള്ള ക്രമീകരണങ്ങൾ താൻ ചെയ്യാമെന്ന് വാസവൻ നാട്ടുകാർക്ക് വാക്ക് നൽകിയിരുന്നു. തുടര്‍ന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ നഗരസഭാ അധികൃതർ പണികൾ നടത്തിയെങ്കിലും നാട്ടുകാർ തൃപ്തരല്ല.
ഏറ്റുമാനൂർ മഹാദേവക്ഷേ ത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി ധൃതിപിടിച്ച് റോഡ് പണി നടത്തിയെങ്കിലും റോഡിനിരുവശവും താമസിക്കുന്നവരും ഈ വഴിയിലൂടെ യാത്ര ചെയ്യുന്നവരും അനുഭവിക്കുന്ന ദുരിതം കൂടുകയാണ് ചെയ്തതെന്ന് പരാതിയിൽ സൂചിപ്പിക്കുന്നു. റോഡ് നവീകരണവേളയിൽ എടുത്ത മണ്ണ് മുഴുവൻ റോഡരികിൽ പലയിടത്തായി കൂട്ടിയിട്ടിരിക്കുകയാണ്.
വികെബി റോഡിന്‍റെ തുടക്കത്തിൽ റോഡ് താഴ്ന്ന് കിടക്കുന്നിടത്താണ് എംസി റോഡിൽനിന്നുമുള്ള മലിനജലം കൂടുതലും ഒഴുകിയെത്തി കെട്ടികിടക്കുന്നത്. ഓടയുണ്ടെങ്കിലും റോഡരികിൽ മണ്ണിട്ട് പൊക്കിയിരിക്കുന്നതിനാൽ നീരൊഴുക്ക് സാധ്യമാകാതെ വരുന്നു. റോഡിന്‍റെ മധ്യഭാഗത്ത് കോൺക്രീറ്റ് ചെയ്‌തിരിക്കുന്നത് ടാർ നിരപ്പിൽ നിന്നും ഉയരത്തിലാണ്. കോൺക്രീറ്റ് ചെയ്‌ത ഈ ഭാഗത്തിനിരുവശവും വെള്ളം കെട്ടികിടക്കുന്നു എന്നു മാത്രമല്ല വെള്ളം സമീപത്തെ വീടുകളിലേക്ക് ഒഴുകിയിറങ്ങുകയുമാണ്.
വർക്ക് നടക്കുമ്പോൾ അവിടെയെയെത്തി ചിത്രങ്ങളെടുത്ത് തന്‍റെ കഠിനശ്രമം കൊണ്ടാണ് വികെബി റോഡിന്‍റെ പണി പൂര്‍ത്തീകരിച്ച് സഞ്ചാരയോഗ്യമാക്കിയതെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ പ്രചരണം നടത്തിയ വാർഡ് കൗൺസിലറുടെ നടപടികളിലും നാട്ടുകാർക്ക് അമർഷമുണ്ട്. ജനങ്ങളുടെ നികുതിപണം ഉൾകൊള്ളുന നഗരസഭയുടെ ഫണ്ട് ഉയോഗിച്ചുള്ള ഇത്തരം പ്രവൃത്തികൾ നാട്ടുകാർക്ക് ദോഷം വരാത്ത രീതിയിലാണോ എന്ന് പരിശോധിക്കാൻ തയ്യാറാകാതെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടും തന്റെ പബ്ലിസിറ്റിക്കു വേണ്ടിയും ഒരു ജനപ്രതിനിധി വിനിയോഗിക്കുന്നത് ഒട്ടും ശരിയല്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.
റോഡ് നിർമാണത്തിൽ അവകാശ വാദം ഉന്നയിക്കുന്ന വാർഡ് കൗൺസിലർ അവരുടെ തറവാട് വീട്ടിലേക്ക് വെള്ളം കയറാത്ത വിധം ആ വീടിന് മുന്നിൽ മാത്രമാണ് ഓട നവീകരിച്ചതെന്നും പരാതിയിൽ സൂചിപ്പിക്കുന്നു. ധൃതിപിടിച്ച് ചെയ്ത ടാറിംഗ് ജോലികളുടെ ഗുണനിലവാരത്തിലും നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. നാട്ടുകാർ ഇപ്പോൾ നേ
നേരിടുന്ന പ്രശ്നം റോഡ് നിർമാണത്തിലെ അപാകതയാണെന്ന് നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട് എന്നും ആവശ്യമായ നടപടികൾ കൈകൊള്ളുമെന്നും നഗരസഭ മരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി എസ് വിശ്വനാഥൻ കൈരളി വർത്തയോട് പറഞ്ഞു.