26 March, 2023 02:28:23 PM
'രക്തസാക്ഷിയുടെ മകനെ' രാജ്യദ്രോഹിയെന്ന് വിളിച്ച പ്രധാനമന്ത്രി ഭീരു - പ്രിയങ്ക ഗാന്ധി
![](https://www.kairalynews.com/uploads/page_content_images/kairaly_news_16798211860.jpeg)
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ കോൺഗ്രസിന്‍റെ രാജ്യവ്യാപക സത്യഗ്രഹം. രാജ്ഘട്ടിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിലാണ് സത്യാഗ്രഹമിരിക്കുന്നത്. രാഹുൽ ഗാന്ധിയെ നിശ്ശബ്ദനാക്കാൻ വേണ്ടിയാണ് അയോഗ്യനാക്കിയതെന്നു മല്ലികാർജുൻ ഖർഗെ വിമർശിച്ചു.
എഐസിസി ജനറൽ സെക്രട്ടറിമാരായ കെ സി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി, ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി തുടങ്ങിയ നേതാക്കളാണ് ഗാന്ധി സമാധിയായ രാജ്ഘട്ടിൽ സത്യഗ്രഹം ഇരിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ പി ചിദംബരം, ജയറാം രമേശ്, സൽമാൻ ഖുർഷിദ്, പ്രമോദ് തിവാരി, അജയ് മാക്കൻ, മുകുൾ വാസ്നിക്, അധീർ രഞ്ജൻ ചൗധരി തുടങ്ങിയവരും സത്യാഗ്രഹത്തിൽ പങ്കെടുത്തു. രാജ്യത്ത് ഉടനീളം ഇനിയും സത്യഗ്രഹം നടക്കുമെന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്ത് ഖാർഗെ പറഞ്ഞു.
കടുത്ത വിമർശനമാണ് വേദിയിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയത്. പ്രധാനമന്ത്രി ഭീരുവാണെന്നും ഇക്കാര്യം പറഞ്ഞതിന്‍റെ പേരിൽ തന്നെ ജയിലിൽ അടച്ചാലും പ്രശ്നമില്ലെന്നായിരുന്നു പ്രിയങ്കഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിയെ 'രക്തസാക്ഷിയുടെ മകൻ' എന്നാണ് പ്രിയങ്ക അഭിസംബോധന ചെയ്തത്. രക്തസാക്ഷിയുടെ മകനായ തന്റെ സഹോദരനെ രാജ്യദ്രോഹിയെന്നാണ് നിങ്ങൾ വിളിച്ചത്. അദ്ദേഹത്തിന്‍റെ അമ്മയേയും നിങ്ങൾ അപമാനിച്ചു. രാഹുൽ ഗാന്ധിക്ക് അദ്ദേഹത്തിന്റെ അമ്മ ആരാണെന്ന് അറിയില്ലെന്നാണ് ബിജെപിയുടെ മുഖ്യമന്ത്രി പറഞ്ഞത്. ഓരോ ദിവസവും നിങ്ങൾ എന്‍റെ കുടുംബത്തെ അപമാനിക്കുകയാണ്. പക്ഷേ ഒരു കേസ് പോലും ഫയൽ ചെയ്തില്ല.
പാർലമെന്റിലെ നിറഞ്ഞ സദസ്സിൽ 'എന്തുകൊണ്ടാണ് ഈ കുടുംബം നെഹ്‌റുവിന്‍റെ പേര് ഉപയോഗിക്കാത്തത്' എന്നാണ് പ്രധാനമന്ത്രി ചോദിച്ചത്. കശ്മീരി പണ്ഡിറ്റുകളുടെ കുടുംബത്തെ മുഴുവനും പിതാവിന്‍റെ മരണശേഷം കുടുംബത്തിന്‍റെ പേര് മുന്നോട്ട് കൊണ്ടുപോകുന്ന ഒരു മകന്‍റെ ആചാരവും നിങ്ങൾ അവഹേളിച്ചു.
നീരവ് മോദി, മെഹുൽ ചോക്സി, ലളിത് മോദി തുടങ്ങിയവർ പിന്നോക്ക വിഭാഗമാണോ എന്നായിരുന്നു ഖാർഗേയുടെ ചോദ്യം. ഇവരെല്ലാം പിടികിട്ടാപുള്ളികളാണ്. കള്ളപ്പണവുമായി നാടുവിട്ട ഈ പിടികിട്ടാപുള്ളികളെ കുറിച്ചാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഇതുപോലുള്ള നൂറ് കണക്കിന് സമരങ്ങൾ കോൺഗ്രസ് രാജ്യവ്യാപകമായി നടത്തും. രാഹുൽ ഗാന്ധിക്കൊപ്പം നിന്ന എല്ലാ പ്രതിപക്ഷ പാർട്ടികളോടും മല്ലികാർജുൻ ഖർഗെ നന്ദി പറഞ്ഞു.
വിഷയം നാളെ പാർലമെന്റിൽ ഉന്നയിക്കാൻ ആണ് കോൺഗ്രസ് തീരുമാനം. അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് പുറമെ രാഹുലിനെ അയോഗ്യനാക്കിയത് പ്രതിപക്ഷം ഉന്നയിക്കുമ്പോൾ സഭ പ്രക്ഷുബ്ധം ആകുമെന്ന് ഉറപ്പ്. യൂത്ത് കോൺഗ്രെസ്സിന്റെ നേതൃത്വത്തിൽ നാളെ പാർലമെന്റ് മാർച്ചും നിശ്ചയിച്ചിട്ടുണ്ട്.