10 August, 2022 01:29:30 PM


അറസ്റ്റിലായ ഐഎസ് ബന്ധമുള്ള യുവാവില്‍ നിന്ന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ



ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്ത സബ്ബൗദീൻ ആസ്മി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യയിൽ വൻ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾ. ഒരു ആർഎസ്എസ് നേതാവിനെ കൊല്ലുകയോ ആക്രമിക്കുകയോ ചെയ്യുക എന്ന ദൗത്യമാണ് സബ്ബൗദീൻ ആസ്മിയെ ഏൽപിച്ചിരുന്നതെന്നും രഹസ്യാന്വേഷണ വൃത്തങ്ങൾ പറഞ്ഞു. 


ഇയാൾ ഹാൻഡ് ഗ്രനേഡ് നിർമിക്കാൻ പരിശീലനം നേടിയ ആളാണെന്നും കൂടുതൽ ആളുകളെ ഐഎസ് ഗ്രൂപ്പിലേക്ക് ആകർഷിക്കാൻ ശ്രമിച്ചിരുന്നുവെന്നും ഉദ്യോ​ഗസ്ഥർ കൂട്ടിച്ചേർത്തു. കൂടുതൽ തുടർനടപടികൾ ഉടൻ ഉണ്ടാകുമെന്നും രഹസ്യാന്വേണ ഏജൻസികൾ വ്യക്തമാക്കി. ഇലക്‌ട്രീഷ്യനായ ആസ്മി മുൻപ് മുംബൈയിൽ ജോലി ചെയ്തിരുന്നു. ടെലിഗ്രാമിൽ ഇയാൾക്ക് ഒരു വ്യാജ ഐഡിയും ഉണ്ടായിരുന്നു. 


സോഷ്യൽ മീഡിയയിലൂടെ ഇന്ത്യയിൽ ഇസ്ലാമിക് സ്‌റ്റേറ്റ് സ്ഥാപിക്കാൻ ഇയാൾ ആവശ്യപ്പെട്ടിരുന്നു. ബോംബുകൾ, ഹാൻഡ് ഗ്രനേഡുകൾ, ഇലക്‌ട്രോണിക് ബോംബുകൾ എന്നിവ നിർമിക്കുന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ആസ്മി ശ്രമിച്ചിരുന്നതായും ചാറ്റുകളിൽ നിന്നും വ്യക്തമായി. വയർ, സ്ക്രൂകൾ, ക്രമീകരിക്കേണ്ട മറ്റ് മെഷീനുകൾ തുടങ്ങി വിവിധ ഉപകരണങ്ങളുടെ ചിത്രങ്ങൾ ഇയാൾക്ക് ലഭിച്ചിരുന്നു. സൾഫർ, വെടിമരുന്ന്, മറ്റ് രാസവസ്തുക്കൾ എന്നിവ ചേർത്ത് ബോബ് ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു ആസ്മി.


പാകിസ്ഥാൻ, സിറിയ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള ഐഎസ് പ്രവർത്തകരുമായും സബ്ബൗദീൻ ആസ്മി ബന്ധപ്പെട്ടിരുന്നു. ഇവർ ബിലാൽ, ഖതാബ് കാശ്മീരി എന്ന മൂസ, അബു സമി മുജ്ജാഹിദീൻ, അബു ഒമർ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പലസ്തീൻ, കാശ്മീർ, സിറിയ എന്നിവിടങ്ങളിൽ പരിശീലനം നൽകാനായിരുന്നു ഈ സംഘത്തിന്റെ പദ്ധതി. അൽ സഖർ മീഡിയ ചാനലിൽ ഇവർ തങ്ങളുടെ കുറിപ്പുകൾ പങ്കുവെച്ചിരുന്നു. ആസ്മി അതിന്റെ ഭാഗമായിരുന്നു.


ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടി ഇന്ത്യയിൽ നിന്നും ഫണ്ട് സമാഹരിച്ചുവെന്ന ആരോപണത്തെ തുടർന്ന് ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥി മൊഹ്സിൻ അഹമ്മദ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. വിദ്യാർഥി വെറുമൊരു ഏജന്റാണെന്നും ഇവർക്ക് പിന്നിലെ യഥാർഥ ബുദ്ധികേന്ദ്രം ഒരു സ്ത്രീയാണെന്നുമാണ് വിവരം. ഇൻറലിജൻസ് ഏജൻസികൾക്ക് ലഭിച്ച വിവരത്തെ തുടർന്ന് ലോക്കൽ പോലീസിൻെറ കൂടി സഹായത്തോടെ ബട്ട‍്‍ല ഹൗസിൽ നിന്നാണ് തീവ്രവാദി ബന്ധമുള്ള വിദ്യാ‍ർഥിയെ അറസ്റ്റ് ചെയ്തതെന്ന് മുതി‍ർന്ന ഉദ്യോഗസ്ഥ‍ർ പറഞ്ഞു. 


അഹമ്മദിനെ തീവ്രവാദ പ്രവർത്തനങ്ങളിൽ എത്തിച്ചത് ഒരു സ്ത്രീയാണ്. ഇവരുടെ ഭർത്താവ് നിലവിൽ ജയിലിൽ കഴിയുകയാണ് ഐഎസ്ഐഎസിന് വേണ്ടിയാണ് ഇരുവരും പ്രവർത്തിക്കുന്നത്. അഹമ്മദിനെ സംഘത്തിൽ ചേർത്ത ശേഷം മറ്റ് യുവാക്കളെയും സ്വാധീനിക്കാൻ ഇവർ ശ്രമിക്കുന്നുണ്ടെന്നും എൻഐഎ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദക്ഷിണേന്ത്യക്കാരിയാണ് ഈ സ്ത്രീയെന്നും അന്വേഷണങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K