30 August, 2026 01:41:36 PM
ബാറുടമകളില്‍ നിന്ന് മാസപ്പടി; കോട്ടയം എക്‌സൈസ് ഡെ. കമ്മീഷണർക്ക് എതിരെ നടപടിക്ക് ശുപാർശ

കോട്ടയം: ബാറുടമകളില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന പരാതിയില്‍ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എസ് അശോക് കുമാറിനെതിരെ വകുപ്പുതല അച്ചടക്ക നടപടിക്ക് ശുപാര്‍ശ. ഡെപ്യൂട്ടി കമ്മിഷണര്‍ മാസപ്പടി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവു, അഡീഷണല്‍ കമ്മിഷണര്‍ ആര്‍. ജയശങ്കറും രഹസ്യമായി കോട്ടയത്തെത്തി അന്വേഷണം നടത്തിയിരുന്നു.
അന്വേഷണ സംഘം ഒരു ബാര്‍ ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചു. എക്‌സൈസ് വിജിലന്‍സ് എസ്പിയെയും ചങ്ങനാശ്ശേരി റേഞ്ചിലെ രണ്ട് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. മദ്യശാലകള്‍ക്ക് അവധിയായ വെള്ളിയാഴ്ച ചില ബാറുകളില്‍ വേഷംമാറിയെത്തി കമ്മീഷണര്‍ മദ്യം വാങ്ങിയതായും വിവരമുണ്ട്.
കഴിഞ്ഞ ദിവസം അശോക് കുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചിരുന്നു. ഇതിനുപിന്നാലെ ഇന്നലെ രാവിലെ ഡെപ്യൂട്ടി കമ്മിഷണറെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. പരിശോധനയുടെയും അന്വേഷണത്തിന്റെയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് എക്സൈസ് കമ്മിഷണര്‍ നികുതി വകുപ്പ് സെക്രട്ടറിക്ക് കൈമാറി. എക്സൈസ് മന്ത്രി എം.ലിജു റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും തുടര്‍നടപടി സ്വീകരിക്കുക.
ജില്ലാ മേധാവിയായ ഡെപ്യൂട്ടി കമ്മിഷണര്‍ക്കെതിരെ സര്‍ക്കാരാണ് നടപടിയെടുക്കേണ്ടത്.ബാറുടമകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ പിടിച്ചെടുത്ത ഫോണിലുണ്ടെന്നാണ് സൂചന. ബാറുകളില്‍ നിന്ന് പണം പിരിച്ച് നല്‍കാന്‍ ഏല്‍പ്പിച്ചിരുന്നത് ഒരു ബാര്‍ മാനേജരെ ആണെന്നാണ് വിവരം. മിന്നല്‍ പരിശോധനയ്ക്കിടയില്‍ ചോദ്യം ചെയ്യുന്നതിനിടെ ബാര്‍ മാനേജരുടെ ഫോണിലേക്ക് ഡെപ്യൂട്ടി കമ്മീഷണറുടെ കോള്‍ വരികയായിരുന്നു. കമ്മീഷണര്‍ ജില്ലയിലുണ്ടെന്നും ശ്രദ്ധിക്കണമെന്നും ഫോണ്‍ കോളിലൂടെ ഡെപ്യൂട്ടി കമ്മീഷ്ണര്‍ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.





