27 February, 2026 05:27:05 PM


ലോട്ടറി ടിക്കറ്റിന് വേണ്ടി അച്ഛനെ കൊലപ്പെടുത്തി; മകന് ജീവപര്യന്തം



തിരുവനനന്തപുരം: സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകനു ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും. നെടുമങ്ങാട് വേറ്റികോണം മാടവന ലെയിനിലെ വിനോദ് ഭവനില്‍ ശശി എന്ന ആന്റണിയെ കൊലപ്പെടുത്തിയ കേസിലാണ് മകന്‍ വിനോദ് ശിക്ഷിക്കപ്പെട്ടത്. തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

സമ്മാനം ലഭിച്ച ടിക്കറ്റ് വേണമെന്ന് വിനോദ് ആവശ്യപ്പെട്ടെങ്കില്‍ അത് നല്‍കാന്‍ ശശി തയാറായിരുന്നില്ല. തുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ വിനോദ് പിതാവിന്റെ തലയ്ക്കു ഗുരുതരമായി പരുക്കേല്‍പ്പിച്ചു. 2022 ജൂലൈ 19ന് രാത്രി ഏഴോടെയായിരുന്നു സംഭവം. തലയ്‌ക്കേറ്റ ശക്തമായ മുറിവാണ് മരണകാരണം. 24 ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് ശശി മരിച്ചത്.

ദൃക്സാക്ഷികളുടെ മൊഴികളും മെഡിക്കല്‍ തെളിവുകളും പരിഗണിച്ചാണ് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയത്. പ്രതി ഏല്‍പ്പിച്ച മര്‍ദനമാണ് മരണകാരണമെന്നത് പ്രോസിക്യൂഷന്‍ തെളിയിച്ചു. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 16 സാക്ഷികളെയും 47 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി.ജി. റെക്‌സ് ഹാജരായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K