20 February, 2026 07:36:52 PM
കാസർകോട് 16 വയസുകാരിയെ പീഡിപ്പിച്ചു; 15കാരൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസ്

കാസര്‍കോട്: പതിനാറ് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 15കാരൻ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസ്. സഹോദരി ഭര്‍ത്താവ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് ചന്തേര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.
ചിക്കന്‍ സ്റ്റാളില്‍ ജോലി ചെയ്യുന്ന വയക്കര പോത്താംകണ്ടം സ്വദേശി നൗഷാദ്, തൃക്കരിപ്പൂര്‍ സ്വദേശി ഫയാസ് എന്നിവരാണ് പിടിയിലായത്. ഇവരെയും കോടതിയില്‍ ഹാജരാക്കും. റാഷിദ്, ഉദിനൂര്‍ സ്വദേശിയായ 15 വയസുകാരന്‍, പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവ് എന്നിവരാണ് മറ്റുള്ള പ്രതികള്‍. ഇതില്‍ സഹോദരി ഭര്‍ത്താവ് രണ്ട് മാസം മുന്‍പ് അസുഖ ബാധിതനായി മരിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ വിവിധ സമയങ്ങളില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായാണ് കണ്ടെത്തല്‍.
15 വയസുകാരനെയും റാഷിദിനെയുമാണ് ഇനി പിടികൂടാനുള്ളത്. റാഷിദ് രണ്ടാഴ്ച്ച മുന്‍പ് ഗള്‍ഫിലേക്ക് കടന്നതായാണ് വിവരം. പെണ്‍കുട്ടിയുടെ വീട്ടില്‍ കോഴിയിറച്ചി എത്തിച്ചു കൊടുത്തിരുന്ന ആളായിരുന്നു റാഷിദ്. ഇതിനിടെ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് വീട്ടുകാര്‍ കണ്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. പിന്നീട് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പെണ്‍കുട്ടിയെ കൗണ്‍സിലിങിന് വിധേയയാക്കിയപ്പോളാണ് ഒന്നിലേറെ പേര്‍ പീഡിപ്പിച്ച വിവരം പുറത്തുവന്നത്. സംഭവത്തില്‍ വിശദ അന്വേഷണം ആരംഭിച്ചതായി ചന്തേര പൊലീസ് വ്യക്തമാക്കി.





