10 February, 2026 09:26:56 AM


അമ്മയുടെ നഗ്നചിത്രങ്ങൾ പകർത്തി കാമുകന് അയച്ചു കൊടുത്തു; പരാതിയുമായി കുടുംബം



ബെംഗളൂരു: 23 വയസുകാരിയായ മകള്‍ തന്റെയും സഹോദരിയുടെയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി കാമുകന് അയച്ചെന്ന പരാതിയുമായി അമ്മ പൊലീസിനെ സമീപിച്ചു. യുവതി സ്വന്തം അമ്മയുടെയും ആന്റിയുടെയും നഗ്ന ചിത്രങ്ങളാണ് കാമുകന് അയച്ചുകൊടുത്തതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വരുണ്‍ ഗിരിധര്‍ എന്ന യുവാവിനാണ് യുവതി ചിത്രങ്ങള്‍ അയച്ചുകൊടുത്തതെന്ന് സ്ത്രീ പൊലീസിനോട് പറഞ്ഞു. വരുണിനെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് യുവതി വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍ അയാളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ച കുടുംബം കല്യാണത്തിന് താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല.

മകളുടെ മൊബൈല്‍ ഫോണില്‍ തന്റെയും സഹോദരിയുടെയും നഗ്നദൃശ്യങ്ങള്‍ കണ്ട അമ്മ അസ്വസ്ഥയായിരുന്നു. ഒരു മാസം മുന്‍പ് മകള്‍ ഒരു അപരിചിതനെ വീഡിയോ കോള്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നും ഇതിന് ശേഷം ഫോണില്‍ പരിശോധിച്ചപ്പോളാണ് ദൃശ്യങ്ങള്‍ കണ്ടതെന്നും കുടുംബം പൊലീസിനോട് പറഞ്ഞു.

ബിബിഎ കഴിഞ്ഞ് ജോലിക്കായി ശ്രമിക്കുകയാണ് യുവതി. കഴിഞ്ഞ വര്‍ഷമാണ് പഠിക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ അത്യാവശ്യമാണെന്ന് പറഞ്ഞ് യുവതി അച്ഛനെക്കൊണ്ട് ഫോണ്‍ വാങ്ങിപ്പിച്ചത്. പിന്നീട് ഒരു ദിവസം മുറി വൃത്തിയാക്കാന്‍ കയറിയപ്പോളാണ് മകള്‍ അപരിചിതനുമായി വീഡിയോ കോള്‍ ചെയ്യുന്നത് അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടത്. അമ്മയെ കണ്ടയുടന്‍ മകള്‍ കോള്‍ അവസാനിപ്പിക്കുകയും ചെയ്തു. ഇതാണ് സംശയത്തിന് കാരണമായത്.

ആരെയാണ് വിളിച്ചത് എന്ന വീട്ടുകാരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ യുവതി ഒഴിഞ്ഞുമാറി. ഉടന്‍ രക്ഷിതാക്കള്‍ ബന്ധുക്കളെ വിളിക്കുകയും കാര്യങ്ങള്‍ പറയുകയും ചെയ്തു. എന്നാല്‍ ബന്ധുക്കളോടും കാര്യങ്ങള്‍ പറയാനോ ഫോണിന്റെ പാസ്‌വേര്‍ഡ് പറഞ്ഞുകൊടുക്കാനോ യുവതി തയ്യാറായില്ല. എന്നാല്‍ മണിക്കൂറുകളോളം ശ്രമിച്ച് കുടുംബം ഫോണ്‍ അണ്‍ലോക്ക് ചെയ്തു.

മകളുടെ ഫോണ്‍ തുറന്ന് നോക്കിയ തങ്ങള്‍ ഞെട്ടിയെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. ഉറങ്ങിക്കിടക്കുന്ന സമയത്ത് മകള്‍ തന്റെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി വരുണ്‍ എന്ന യുവാവിന് വാട്‌സ്ആപ്പില്‍ അയച്ചു. അമ്മയുടെ മുതിര്‍ന്ന സഹോദരിയുടെ ചിത്രങ്ങളും പകര്‍ത്തിയിട്ടുണ്ടെന്ന് അവര്‍ പൊലീസിനോട് പറഞ്ഞു. ആന്റി കുളിക്കുമ്പോള്‍ മറഞ്ഞിരുന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് യുവതി വരുണിന് അയച്ചത്.

ഫോണില്‍ നിന്ന് കണ്ടെത്തിയ മെസ്സേജുകള്‍ അനുസരിച്ച് വരുണ്‍ പറഞ്ഞത് പ്രകാരമാണ് ചിത്രങ്ങള്‍ പകര്‍ത്തി അയച്ചതെന്ന് പരാതിയില്‍ പറയുന്നു. വരുണിന് അയച്ച ചിത്രങ്ങള്‍ മറ്റിടങ്ങളിലും പ്രചരിച്ചിരിക്കാമെന്ന് കുടുംബത്തിന് ആശങ്കയുണ്ട്. സംഭവത്തിന് പിന്നാലെ ഒരാഴ്ച്ച മുന്‍പ് യുവതി വീടുവിട്ട് ഇറങ്ങി പോയിരുന്നു. വരുണിനെ വിവാഹം ചെയ്യാന്‍ പോവുകയാണെന്നാണ് കുടുംബത്തോട് പറഞ്ഞത്. എന്നാല്‍ യുവതിയുടെ സുരക്ഷയെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് കുടുംബം വ്യക്തമാക്കി. പിന്നാലെയാണ് ഫെബ്രുവരി അഞ്ചിന് പൊലീസിനെ സമീപിച്ചത്. ആരോപണങ്ങള്‍ സത്യമാണോ എന്ന് പരിശോധിച്ചുവെന്നും വരുണിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K