29 May, 2025 05:15:40 PM


പൂഴിക്കോലിലെ മാലിന്യസംഭരണ കേന്ദ്രത്തിൽ നിന്നും മലിനജലം ജലസ്രോതസുകളിലേക്ക്: പകർച്ചവ്യാധി ഭീഷണി

- രാജേഷ് കുര്യനാട്



കടുത്തുരുത്തി: മഴ ശക്തമായതോടെ ജില്ലയിൽ ആകെ പകർച്ചവ്യാധി ഭീഷണി. പൂഴിക്കോലിലെ മാലിന്യസംഭരണ കേന്ദ്രത്തിൽ നിന്നും മലിനജലം ഒലിച്ചിറങ്ങി സമീപത്തെ ജലസ്രോതസുകളിലും തോടുകളിലും മറ്റും കലരുന്നുത് നാട്ടുകാരുടെയിടയിൽ ആശങ്ക പടർത്തുന്നു. കഴിഞ്ഞ ദിവസം മഴക്കാല പൂർവ ശുചീകരണത്തിൻ്റെ ഭാഗമായുള്ള പരിശോധനയിൽ അനധികൃതമായുള്ള വലിയ മാലിന്യ ശേഖരം അധികൃതർ കണ്ടെത്തിയിരുന്നു. 

നിധീരിക്കൽ ഐജുവിൻ്റെ 30 ഏക്കറോളം വരുന്ന റബ്ബർ തോട്ടത്തിന് മദ്ധ്യഭാഗത്ത് 5 ഏക്കർ സ്ഥലം ആലപ്പുഴ സ്വദേശി ആനന്ദ് വാടകയ്ക്കെടുത്താണ് മാലിന്യ ശേഖരണം നടത്തിയിരിക്കുന്നത്. മുളക്കുളം പഞ്ചായത്തിലെ 11-ാം വാർഡ് പൂഴിക്കോൽ ഉദയഗിരി ഭാഗത്താണ് മാലിന്യ കൂമ്പാരം. ആയിരക്കണക്കിന് പ്ലാസ്റ്റിക്ക് ചാക്കിനകത്ത് കെട്ടി നിറച്ച് അട്ടി ഇട്ടു വച്ച നിലയിലാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മാലിന്യം കണ്ടെത്തിയത്. 10 സെൻ്റ് വരുന്ന സ്ഥലത്ത് വശങ്ങളിൽ 3 അടി ഉയരത്തിൽ ചാക്കുകെട്ടുകൾ അടുക്കി ഭിത്തി നിർമ്മിച്ച്  അതിനുള്ളിൽ ഭക്ഷണ മാലിന്യം നിറച്ചനിലയിലാണ്. 


നാടൻ കൊഴിവളർത്തുന്നുവെന്ന് വരുത്തി തീർക്കാൻ 100 ഓളം മുട്ട കോഴികളെ ഇവിടെ ഒരു ഷെഡിൽ വളർത്തുന്നുമുണ്ട്. ദുർഗന്ധം വമിക്കുന്നതിനാൽ ഇവിടെ നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ്. സമീപം മുഴുവനും 100 കണക്കിന് പന്നി എലികൾ പെറ്റുപെരുകിയ നിലയിലുമാണ്. മലയുടെ മുകളിൽ സ്ഥിതിചെയ്യുന്ന ഈ കൂമ്പാരത്തിൽ നിന്നും മാലിന്യം  തഴെ സ്ഥലങ്ങളിലേക്ക് ഒലിച്ചിറിങ്ങിയിട്ടുണ്ട്. സമീപ പ്രദേശത്തെ കിണറുകളിലേക്ക് മാലിന്യം എത്തുമോ എന്ന  ആശങ്കയിലാണ് സമീപവാസികൾ.

സമീപത്തെ തോട്ടിൽ ഈ മാലിന്യം കലർന്നതായും കണ്ടെത്തി. തോട്ടിലൂടെ ഒഴുകുന്ന മാലിന്യം എഴുമാംതുരുത്ത്, വൈക്കം, കല്ലറ തുടങ്ങിയ പ്രദേശങ്ങളിൽ കായൽ ജലവുമായി കലർന്ന് വൻതോതിൽ സാംക്രമിക രോഗങ്ങൾ പിടിപെടുമാ എന്നും നാട്ടുകാർ ഭയപ്പെടുന്നു. സംസ്ഥാന വ്യാപകമായി നടക്കുന്ന മഴക്കാല ശുചികരണത്തിൻ്റെ ഭാഗമായി അറുന്നൂറ്റിമംഗലം ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ പരിശോധനയിൽ കണ്ടെത്തിയ മാലിന്യ ശേഖരം തന്റെ ശ്രദ്ധയിൽ പെട്ടില്ലെന്ന നിലപാടാണ് സ്ഥലവാസിയായ പഞ്ചായത്തംഗം ജെസി കുര്യന്റേത്.

ഇന്ന്  ബ്ലോക്ക് ഓഫിസിൽ കളക്ടറും ഡി എം ഒ യും പങ്കെടുത്ത അടിയന്തരയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയപ്പോഴാണ് പഞ്ചായത്ത്‌ അംഗം നിലപാട് വ്യക്തമാക്കിയത്. അതേസമയം, ഇവരുടെ മനസറിവോടെയാണ് ഇതെന്ന് നാട്ടുകാർ പറയുന്നു. എത്രയും വേഗം മാലിന്യം അവിടെ നിന്നും മാറ്റണമെന്നും സ്ഥല ഉടമക്കും വാടകക്കാരനുമെതിരെ ക്രിമിനൽ കേസുകൾ എടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K