26 October, 2024 11:47:16 AM


മസാജ് പാർല‍ർ ജീവനക്കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സം​ഗം ചെയ്തു; പൊലീസുകാരൻ അറസ്റ്റിൽ



ചെന്നൈ: മസാജ് പാർലർ ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റില്‍. കോണ്‍സ്റ്റബിള്‍ ബാവുഷ (28) ആണ്‌ അറസ്റ്റിലായത്. വീട്ടില്‍ അതിക്രമിച്ചു കയറി പണം ആവശ്യപ്പെട്ട ബാവുഷ ഇവരുടെ ഭർത്താവിനെ എടിഎമ്മില്‍ നിന്ന് പണം എടുക്കാൻ പറഞ്ഞയച്ചതിനു ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. 65,000 രൂപയും തട്ടിയെടുത്തതായാണ് പരാതി. ചെന്നൈയിലാണ് സംഭവം.

മസാജ് പാർലർ ജീവനക്കാരിയെ വേശ്യാവൃത്തിക്ക് കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബാവുഷ 65,000 രൂപ തട്ടിയെടുത്തത്. ഈ കേസില്‍ സസ്പെൻഷനിലായ പൊലീസുകാരനെ വിരുഗമ്പാക്കം ഓള്‍-വുമണ്‍ പൊലീസ് ‌അറസ്റ്റ് ചെയ്യുകയായിരുന്നു. ഒക്ടോബർ 17ന് രാത്രി 10 മണിയോടെ ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോള്‍ തന്റെ അയല്‍വാസിയോട് പൊലീസുകാരൻ സംസാരിക്കുന്നത് യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുട‍ർന്ന് ഇവരെ പിന്തുട‍ർന്ന ബാവുഷ വീട്ടില്‍ അതിക്രമിച്ച്‌ കയറി. വേശ്യാവൃത്തിയില്‍ ഏർപ്പെടുന്നതിനാല്‍ അറസ്റ്റ് ചെയ്യാനാണ് താൻ വന്നതെന്ന് ബാവുഷ പറയുകയും കേസ് പിൻവലിക്കണമെങ്കില്‍ ഒരു ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് ഭീഷണിയില്‍ ഭയപ്പെട്ടുപോയ യുവതി 50,000 രൂപ നല്‍കിയെങ്കിലും ഇയാള്‍ കൂടുതല്‍ പണം ആവശ്യപ്പെടുകയായിരുന്നു. സമീപത്തെ എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കാൻ ഭർത്താവിനെ അയച്ച ശേഷം യുവതിയെ കിടപ്പുമുറിയിലേയ്ക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. എടിഎമ്മില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയ ഭർത്താവിന്റെ പക്കല്‍ നിന്ന് 15,000 രൂപ തട്ടിയെടുത്ത് ബാവുഷ സ്ഥലംവിട്ടു. ഒക്‌ടോബർ 23-ന് കുമുദ വിരുഗമ്പാക്കം ഓള്‍-വുമണ്‍ പൊലീസില്‍ യുവതി പരാതി നല്‍കി. 

ഭാരതീയ ന്യായ സംഹിതയിലെ 319(2), 64, 408(6), 351(2) വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് എടുത്തു. തിരുവാൻമിയൂരില്‍ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 2024ല്‍ വടപളനിയിലും 2023ല്‍ തിരുവാൻമിയൂരിലും റിപ്പോർട്ട് ചെയ്ത രണ്ട് കേസുകളില്‍ ബവുഷ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K