15 March, 2024 08:46:45 PM


കള്ളുഷാപ്പിൽ അതിക്രമം: ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ അറസ്റ്റിൽ

 


ഏറ്റുമാനൂർ : കള്ളുഷാപ്പിൽ കയറി അതിക്രമം നടത്തിയ കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ  പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് ഉണ്ണി മേസ്തിരിപടി ഭാഗത്ത് ഒറ്റപ്ലാക്കിയിൽ വീട്ടിൽ വാവച്ചൻ എന്ന് വിളിക്കുന്ന ശ്രീദേവ് മോഹനൻ (23) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും  സുഹൃത്തുക്കളും ചേർന്ന് ഫെബ്രുവരി അഞ്ചാം തീയതി രാത്രി 7:30 മണിയോടുകൂടി ഏറ്റുമാനൂർ  കുഴിയാലിപ്പടിക്ക്‌ സമീപമുള്ള ഷാപ്പിൽ വച്ച് ജീവനക്കാരനെ ചീത്തവിളിക്കുകയും, ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇവർ കള്ളുകുടിച്ചതിന്റെ പണം ജീവനക്കാരൻ ചോദിച്ചതിനെ തുടർന്ന് ഇവർ സംഘം ചേർന്ന്  ഷാപ്പിനുള്ളിൽ ഉണ്ടായിരുന്ന കള്ളുകുപ്പികളും, പാത്രങ്ങളും നിലത്തെറിഞ്ഞ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജീവനക്കാരനെ ചീത്ത വിളിക്കുകയും തുടർന്ന് കള്ള് സൂക്ഷിച്ചിരുന്ന മുറിയിൽ കയറി അവിടെനിന്ന് കള്ള് നിറച്ചുവച്ചിരുന്ന കുപ്പികൾ എടുത്തുകൊണ്ട് കടന്നുകളയുകയുമായിരുന്നു.


പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരിച്ചിലിൽ കുഞ്ഞുമോൻ, ഇയാളുടെ മകൻ കെനസ് എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന ശ്രീദേവിനെ പിടികൂടുന്നതിനു വേണ്ടി  ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപികരിച്ചു നടത്തിയ തിരച്ചിലിലാണ് ഇയാളെ വയനാട് നിന്നും പിടികൂടുന്നത്.ശ്രീദേവ് ഗാന്ധിനഗര്‍ സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോവര്‍ഗീസ്, എസ്.ഐ സൈജു, എ.എസ്.ഐ സജി, സി.പി.ഓ മാരായ ഡെന്നി, അനീഷ്, അജി, സെയ്‌ഫുദ്ദീൻ എന്നിവരും  അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.ഇയാളെ കോടതിയില്‍ ഹാജരാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K