24 October, 2023 09:15:52 AM


വിവാഹ ഷോപ്പിങ്ങിന് പോയ യുവതി ഹോട്ടലില്‍ മരിച്ച നിലയില്‍; ആൺസുഹൃത്ത് ഒളിവില്‍



ഗാസിയാബാദ്: വിവാഹത്തോടനുബന്ധിച്ച് ഷോപ്പിങ്ങിനായി വീട്ടില്‍ നിന്ന് പുറപ്പെട്ട യുവതിയെ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ദാരുണമായ സംഭവം നടന്നത്. 

ഹാപുർ സ്വദേശിയും 23കാരിയുമായ ഷെഹ്‌സാദിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ യുവതിയുടെ പുരുഷ സുഹൃത്തിനെ കാണാതായി. ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു. 

ഞായറാഴ്ച രാവിലെ വേവ് സിറ്റിയിലെ ഹോട്ടൽ മുറിയിലാണ് ഷെഹ്‌സാദിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അന്വേഷണത്തില്‍ യുവതി സുഹൃത്തായ അസറുദ്ദീനൊപ്പമുണ്ടായിരുന്നതായി തെളിഞ്ഞു. ഇയാള്‍ക്കെതിരെ കേസെടുത്തെന്നും ഇയാള്‍  ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. 

നവംബർ 14ന് ഷെഹ്‌സാദിയുടെ വിവാഹം നിശ്ചയിച്ചത്. വിവാഹ ചടങ്ങിന് സാധനങ്ങള്‍ വാങ്ങാനായി പോകുകയാണെന്ന് പറഞ്ഞ് ശനിയാഴ്ച വൈകിട്ടാണ് ഷെഹ്സാദിയ ഗാസിയാബാദിലേക്ക് പുറപ്പെട്ടത്. ഞായറാഴ്ച രാവിലെ 7 മണിയോടെ ഷെഹ്‌സാദി മരിച്ചതായി അസറുദ്ദീൻ ഷെഹ്‌സാദിയുടെ സഹോദരൻ ഡാനിഷിനെ അറിയിച്ചു. സഹോദരനാണ് പൊലീസിനെ വിവരമറിയിച്ചത്.  പൊലീസെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ട്ടത്തിനയച്ചു. 

വേവ് സിറ്റി പോലീസ് സ്‌റ്റേഷൻ പരിധിയിലെ അനന്ത് ഹോട്ടലിന്റെ 209-ാം നമ്പർ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് എത്തിയപ്പോൾ മൃതദേഹം പുതപ്പ് കൊണ്ട് മൂടിയ നിലയിലായിരുന്നു. പൊലീസ് ഹോട്ടൽ മുറി സീൽ ചെയ്തു. ഹോട്ടൽ ജീവനക്കാരുടെ മൊഴി അനുസരിച്ച് അസ്ഹറുദ്ദീനും ഷെഹ്സാദിയയും ഒക്‌ടോബർ 20ന് രാത്രി 11 മണിയോടെ മുറി വാടകയ്‌ക്കെടുത്തതായി പൊലീസ് കണ്ടെത്തി. എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാകാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് എസിപി പറഞ്ഞു. 

മോഷണക്കേസിൽ ജയിലിലായ അസ്ഹറുദ്ദീൻ അടുത്തിടെയാണ് പുറത്തിറങ്ങിയത്. അസ്ഹറുദ്ദീനും ഷെഹ്സാദിയയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇതിനിടെയാണ് ദില്ലി സ്വദേശിയായ യുവാവുമായുള്ള വിവാഹം ഉറപ്പിച്ചത്. വിവാഹിതനായ അസ്ഹറുദ്ദീൻ ഭാര്യയോട് അകന്നുകഴിയുകയാണ്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K