27 May, 2023 12:46:34 PM


തിരൂരിലെ ഹോട്ടലുടമ സിദ്ധിഖിന്‍റെ കൊലപാതകം ഹണിട്രാപ്പ് ശ്രമത്തിനിടെ



മലപ്പുറം: തിരൂരിലെ ഹോട്ടലുടമ സിദ്ധിഖിന്‍റെ കൊലപാതകം ഹണിട്രാപ്പ് ശ്രമത്തിനിടെയെന്ന് ​മലപ്പുറം എസ് പി സുജിത് ദാസ്. പ്രതികൾ സിദ്ധിഖിനെ നഗ്നനാക്കി ഫോട്ടോ എടുക്കാൻ ശ്രമിച്ചു. എതിർത്തപ്പോൾ ചുറ്റിക കൊണ്ട് അടിച്ചതാണ് മരണ കാരണം. 

ഷിബിലിയാണ് ചുറ്റിക കൊണ്ട് തലക്കും നെഞ്ചിലും അടിച്ചത്. ചുറ്റിക എടുത്തു നൽകിയത് ഫർസാനയാണ്. എതിർപ്പുണ്ടായാൽ നേരിടാൻ തയാറായാണ് പ്രതികൾ എത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു. കൊലയ്ക്ക് ശേഷമാണ് കട്ടറും ട്രോളി ബാഗും വാങ്ങിയത്. ഹണി ട്രാപ്പിലൂടെ സാമ്പത്തിക നേട്ടമായിരുന്നു പ്രതികളുടെ ലക്ഷ്യം. ചെന്നൈയിൽനിന്ന് ആസാമിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

മേയ് 18 നാണ് കോഴിക്കോട് ഒളവണ്ണയി​ലെ ചിക്ക് ബേക്ക് ഹോട്ടലുടമ മലപ്പുറം തിരൂർ പി സി പടി സ്വദേശി മേച്ചേരി സിദ്ധിഖിനെ (58) കാണാതായത്. കേസിൽ മുഖ്യപ്രതി വല്ലപ്പുഴ സ്വദേശി ഷിബിലി (22), പെൺസുഹൃത്ത് ഫർഹാന (18), ആഷിഖ് എന്നിവ​രെ പൊലീസ് പിടികൂടിയിരുന്നു. കൊലപാതകം നടന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ സിദ്ധിഖിനൊപ്പം മൂവരും ഉണ്ടായിരുന്നു.

18ന് ഒളവണ്ണയിലെ ഹോട്ടലിൽ എത്തിയപ്പോൾ, രണ്ടാഴ്ചയായി ഹോട്ടലിൽ ജോലി ചെയ്യുന്ന ഷിബിലിയുടെ സ്വഭാവദൂഷ്യം മറ്റുജീവനക്കാർ ചൂണ്ടിക്കാട്ടി. വൈകിട്ട് തന്നെ ഷിബിലിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. തുടർന്ന് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ സിദ്ധിഖും ഷിബിലിയും ഫർഹാനയും രണ്ടുറൂമുകൾ എടുത്തിരുന്നു. ഇവിടെ വെച്ചാണ് ക്രൂരകൃത്യം നടത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K