10 April, 2023 10:52:39 AM
പരിക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച 88 കാരി മരിച്ചത് പീഡനശ്രമത്തിനിടെ

കൊച്ചി: മുഖത്തും കാലിലും സാരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച 88 കാരി മരിച്ചത് പീഡനശ്രമത്തിനിടെയന്ന് സ്ഥിരീകരണം. കേസിലെ പ്രതിയും മരിച്ച സ്ത്രീയുടെ ബന്ധുവുമായ ആളെ സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഇന്നലെ റിമാൻഡ് ചെയ്തു. 45 വയസ്സുള്ള പ്രതിയെ ഇന്നലെ ചോദ്യം ചെയ്തു.
പ്രതിയുടെ അടുത്ത ബന്ധുക്കൾ, അയൽവാസികൾ എന്നിവരിൽ നിന്നു വിശദമായ മൊഴിയെടുക്കുമെന്ന് എസ്എച്ച്ഒ വിജയ്ശങ്കർ പറഞ്ഞു. പ്രതിയുടെ ഭാര്യ അടക്കമുള്ളവരെ പൊലീസ് ചോദ്യംചെയ്യുമെന്നാണ് വിവരം.
പീഡനശ്രമം ചെറുക്കാനുള്ള സ്ത്രീയുടെ ശ്രമത്തിനിടെ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചെന്നാണ് പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക കണ്ടെത്തൽ. വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെയാണ് വയോധികയെ പ്രതിയും ബന്ധുക്കളും ചേർന്നു കച്ചേരിപ്പടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇവർ നേരത്തേ മരിച്ചതായി ആശുപത്രിയിലെ പരിശോധനയിൽ വ്യക്തമായി.
സ്ത്രീയുടെ മുഖത്തും കാലിലുമേറ്റ പരുക്കുകൾ കണ്ടു സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ത്രീയുടെ സഹോദരന്‍റെ മകന്‍റെ പെരുമാറ്റത്തിലും മറ്റും സംശയം തോന്നിയ അയാളെ പോലീസ് സ്റ്റേഷനിലെത്തിച്ചു. പോസ്റ്റ്മോർട്ടത്തിൽ പീഡനശ്രമം വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അവിവാഹിതയായ വയോധിക എറണാകുളം നോർത്തിലെ ഇരുനില വീട്ടിൽ പ്രതിക്കും ഭാര്യയ്ക്കുമൊപ്പമാണ് താമസിച്ചിരുന്നത്.