29 November, 2022 10:39:09 PM


കോട്ടയം നഗരത്തില്‍ യുവതിക്കും സുഹൃത്തിനും നേരെ ആക്രമണം; മൂന്ന് പേര്‍ അറസ്റ്റില്‍



കോട്ടയം: കോട്ടയത്ത് തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയ കോളേജ് വിദ്യാർത്ഥികളായ യുവതിയെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വേളൂർ പ്രീമിയർ ഭാഗത്ത് വേളൂത്തറ വീട്ടിൽ നൗഷാദ് മകൻ മുഹമ്മദ് അസ്ലം (29), കോട്ടയം വേളൂർ മാണിക്കുന്നം ഭാഗത്ത് തൗഫീഖ് മഹൽ വീട്ടിൽ അഷ്കർ മകൻ അനസ് അഷ്കർ (22), കുമ്മനം പൊന്മല ഭാഗത്ത് ക്രസന്റ് വില്ല വീട്ടിൽ ഷെറീഫ് മകൻ ഷബീർ (32) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. 

ഇന്നലെ രാത്രി കോട്ടയം ഭാരത് ആശുപത്രിയുടെ പരിസരത്തുള്ള തട്ടുകടയിൽ രാത്രി 11 മണിയോടുകൂടി ഭക്ഷണം കഴിക്കാൻ എത്തിയ യുവതിയെയും സുഹൃത്തിനെയുമാണ് ഇവർ ആക്രമിച്ചത്. ഭക്ഷണം കഴിക്കാൻ എത്തിയ യുവതിയുടെ നേരെ ഇവർ ലൈംഗിക ചുവയോടെ സംസാരിക്കുകയായിരുന്നു. ഇതിനെ യുവതിയും സുഹൃത്തും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ഭക്ഷണം കഴിച്ച് കടയിൽ നിന്ന് ഇറങ്ങിയ യുവതിയെയും സുഹൃത്തിനെയും ഇവർ കാറിൽ പിന്തുടർന്ന് കോട്ടയം സെൻട്രൽ ജംഗ്ഷൻ ഭാഗത്ത് വച്ച് ഇവരുടെ വാഹനം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

പ്രതികളിലൊരാളായ മുഹമ്മദ് അസ്ലമിന് കുമരകം സ്റ്റേഷനിൽ അടിപിടി കേസ് നിലവിലുണ്ട്. പരിക്കേറ്റ യുവതിയും, സുഹൃത്തും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലാപോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ
നേതൃത്വത്തില്‍ വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ ആർ, എസ് ഐ മാരായ ശ്രീജിത്ത്. റ്റി, സജികുമാർ, എ.എസ്.ഐ രമേശ്‌ കെ.റ്റി. സി.പി.ഓ മാരായ ശ്രീജിത്ത്, ഷൈന്‍തമ്പി എന്നിവര്‍ ഉള്‍പ്പെട്ട സംഘം ഈ കേസില്‍ കൂടുതല്‍
അന്വേഷണം നടത്തിവരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി .


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K