04 September, 2022 07:31:20 PM


കോട്ടയം ജില്ലയിലെ സ്ഥിരം കുറ്റവാളികളായ ഏഴ് പേരെ ജാമ്യം റദ്ദാക്കി ജയിലില്‍ അടച്ചു



കോട്ടയം: ജില്ലയിലെ സ്ഥിരം കുറ്റവാളികളായ ഏഴ് പേരുടെ ജാമ്യം റദ്ദാക്കി ജയിലില്‍ അടച്ചു. മീനച്ചിൽ തെങ്ങുംതോട്ടം ഭാഗത്ത് പാറയിൽ വീട്ടിൽ ആന്റണി മകൻ ഇരുട്ട് ജോമോന്‍ എന്ന് വിളിക്കുന്ന ജോമോൻ (42), കടപ്ളാമറ്റം  വയലാ ഭാഗത്ത് വാഴക്കാലയിൽ വീട്ടിൽ കുട്ടൻ എന്ന് വിളിക്കുന്ന രാജു (47), രാമപുരം തട്ടാറയിൽവീട്ടില്‍  അഖിൽ തോമസ് (22), രാമപുരം ചിറയിൽവീട്ടില്‍ അസിന്‍ ജെ. അഗസ്ത്യൻ (24), കൊല്ലപ്പള്ളി തച്ചുപറമ്പിൽവീട്ടില്‍ ദീപക് ജോൺ(27), അതിരമ്പുഴ പടിഞ്ഞാറ്റുഭാഗം കൊച്ചുപുരയ്ക്കൽ വീട്ടിൽ ബോബൻ മകൻ ആൽബിൻ കെ ബോബൻ (24), ഐമനം ചിറ്റക്കാട്ട് കോളനിയിൽ പുളിക്കപറമ്പിൽ വീട്ടിൽ ജെയിംസ് മകൻ ലോജി (25) എന്നിവരെയാണ് വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്നായി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കോടതി ജാമ്യം റദ്ദാക്കി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. 

കുപ്രസിദ്ധ കുറ്റവാളിയായ ജോമോന്‍  2018 ൽ പാലായിലെ ബാറിലെ ജീവനക്കാരനെ ആക്രമിച്ച കേസിൽ ജാമ്യം എടുത്ത്  ഇറങ്ങുകയും തുടർന്ന് ജാമ്യ വ്യവസ്ഥ ലംഘിച്ചതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ എട്ടു കേസുകൾ നിലവിലുണ്ട്. വധശ്രമം ഉൾപ്പെടെ 7 കേസുകളിൽ പ്രതിയായ രാജു 2019ൽ നടത്തിയ വധശ്രമ കേസിൽ കോടതി ഇയാൾക്ക് ജാമ്യം അനുവദിക്കുകയും, തുടർന്ന്  ജാമ്യത്തില്‍ ഇറങ്ങിയശേഷം  അടിപിടി കേസിൽ ഇയാൾ ഒന്നാം പ്രതിയുമായിരുന്നു. ഇതിനെ  തുടർ ന്നാണ് കോടതി ഇയാളുടെ ജാമ്യം റദ്ദാക്കിയത്. 

2018 ൽ വീട്ടിൽ കയറി സ്വർണം മോഷ്ടിച്ച കേസിൽ പ്രതികളായ അഖിൽ തോമസും,  അസിൻ ജെ. അഗസ്റ്റിനും കോടതിയിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങുകയും തുടർന്ന് വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്തു. ഇരുവർക്കും നാല് കേസുകൾ വീതം നിലവിലുണ്ട്.  2021 ൽ കുന്നപ്പിള്ളി ഭാഗത്ത് ഒരു സ്ത്രീയെ ആക്രമിച്ച കേസിൽ പ്രതിയായ ദീപക് ജോൺ ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ 10 കേസുകൾ നിലവിലുണ്ട്. മറ്റൊരാളായ ആൽബിൻ കെ. ബോബൻ നിലവിൽ ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. ഇയാള്‍ 2022 ൽ പിടിച്ചുപറി കേസിലാണ് ജാമ്യത്തിൽ ഇറങ്ങിയത്. തുടർന്ന് വീണ്ടും കുറ്റകൃത്യത്തിൽ   ഏര്‍പ്പെടുകയും ജാമ്യം റദ്ദാക്കുവാന്‍ കോടതി ഉത്തരവാകുകയുമായിരുന്നു . 

കാപ്പാ നിയമപ്രകാരം പ്രതികളായ അസിൻ ജെ. അഗസ്റ്റിന്‍ ആഴ്ചയില്‍ രണ്ടു ദിവസവും, ദീപക് ജോണ്‍ ആഴ്ചയില്‍ ഒരു ദിവസവും പാലാ ഡി.വൈ.എസ്.പി.ഓഫീസിലെത്തി ഒപ്പിട്ട് വരികയായിരുന്നു. ഇതിനിടയിലാണ് ഇവരുടെ ജാമ്യം റദ്ദാക്കിയത്. 2021 ല്‍ മോഷണ കേസിൽ പ്രതിയായതിനെ തുടർന്നാണ് ലോജിയെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാള്‍ ജാമ്യത്തിലിറങ്ങി കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് ഒരു വീട്ടിൽ അതിക്രമിച്ച് കയറി 84 വയസ്സുള്ള ആളെ കത്തികൊണ്ട് ആക്രമിക്കുകയും ചെയ്യുകയായിരുന്നു. തുടർന്നാണ് ഇയാളുടെ ജാമ്യം റദ്ദ് ചെയ്യുന്നതിനുവേണ്ടി കോടതിയിൽ അപേക്ഷ സമർപ്പിക്കുന്നത്. ഇയാള്‍ക്ക് കോട്ടയം വെസ്റ്റ് ,ഗാന്ധിനഗര്‍, പാലാ എന്നീ സ്റ്റേഷനുകളില്‍  കേസുകള്‍ നിലവിലുണ്ട്. ഇയാള്‍ക്കെതിരെ കാപ്പാ നിയമ നടപടി സ്വീകരിച്ചു വരുന്നതിനിടയിലാണ് കോടതി ജാമ്യം റദ്ദാക്കി അറ്റസ്റ്റ് ചെയ്യുന്നത്. 

നിരന്തര കുറ്റവാളികൾ ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളില്‍  ഏർപ്പെടുന്ന പ്രതികളുടെ പട്ടിക തയ്യാറാക്കി അവരുടെ ജാമ്യം റദ്ദാക്കുവാന്‍ ജില്ലാ പോലീസ് മേധാവി കെ കാർത്തിക്  എല്ലാ പോലീസ് സ്റ്റേഷനുകൾക്കും കര്‍ശന നിർദ്ദേശം നല്‍കിയിരുന്നു . ഇതിന്‍റെ അടിസ്ഥാനത്തിൽ സ്റ്റേഷനുകളില്‍ നിന്നും നല്‍കിയ റിപ്പോര്‍ട്ടിന്‍മേലാണ് കോടതി ഇവരുടെ ജാമ്യം റദ്ദാക്കുകയും, തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തത് . വരും ദിവസങ്ങളിലും സ്ഥിരം കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ ഉണ്ടാകുമെന്നും, അത്തരക്കാര്‍ക്കെതിരെ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു വരികയാണെന്നും എസ്.പി. പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K