18 July, 2022 08:10:09 PM


ചങ്ങനാശ്ശേരിയില്‍ വീടുകളിലും സ്ഥാപനത്തിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കള്‍ പിടിയില്‍



ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി കൂനന്താനം മേഖലയില്‍ വീടുകളിലും സ്ഥാപനങ്ങളിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കള്‍ പിടിയില്‍. തൃക്കൊടിത്താനം നാലുപറയിൽ വീട്ടില്‍ മൈക്കിൾ ഔസേഫിന്‍റെ മകന്‍ ഷിബിൻ മൈക്കിൾ (23), ചെത്തിപ്പുഴ മരേട്ട്പുതുപ്പറമ്പിൽ വീട്ടില്‍ ജിജോ വർഗ്ഗീസ് മകന്‍ ജിറ്റോ ജിജോ (22) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് മോട്ടോർ സൈക്കിളിലെത്തിയ പ്രതികൾ പുറക്കടവ് ഭാഗത്തുളള ഹാബി വുഡ് & അലൂമിനിയം ഫാബ്രിക്കേഷൻ എന്ന സ്ഥാപനത്തിൽ അതിക്രമിച്ചു കയറി സ്ഥാപനത്തിന്‍റെ ഉടമ സമീർ താജുദീനേയും സുഹൃത്തായ ഹബീബിനേയും ഉപദ്രവിച്ചിരുന്നു. ആക്രമണത്തിൽ സമീർ താജുദീന്‍റെ ഇടതു ചെവി മുറിഞ്ഞ് പരുക്കുപറ്റി. ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ സ്ഥാപനത്തിന്‍റെ മുൻവശം പാർക്ക് ചെയ്തിരുന്ന കാറിന്‍റെ മുൻവശം ഗ്ലാസ്സ് അടിച്ചു പൊട്ടിച്ച് നാശനഷ്ടങ്ങൾ വരുത്തിയ ശേഷമാണ് സ്ഥലത്തു നിന്നും പോയത്. 

പിന്നീട് വടക്കേക്കര സ്കൂളിന് സമീപം വാഴക്കുളം വീട്ടിൽ ശശികുമാറിന്‍റെ വീട്ടിലും ഇതേ സംഘം അതിക്രമിച്ചു കയറി വീട്ടുമസ്ഥനേയും കുടുംബാംഗങ്ങളേയും ഉപദ്രവിക്കുകയും വീടിന് നാശനഷ്ടം വരുത്തുകയും ചെയ്തതിനു ശേഷം ഒളിവിൽ പോയിരുന്നു. തുടര്‍ന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ എറണാകുളത്തുനിന്നും പിടികൂടിയത്. ചങ്ങനാശ്ശേരി എസ്ഐ ജയകൃഷ്ണന്‍, ആനന്ദകുട്ടൻ, എഎസ്ഐ രഞ്ജീവ് ദാസ്, സിജു സൈമൺ, ഷിനോജ്, സീനിയര്‍ സിപിഓ ഡെന്നി ചെറിയാൻ, ആന്റണി, തോമസ് സ്റ്റാൻലി, അതുൽ.കെ.മുരളി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പിന്നീട് റിമാന്‍റ് ചെയ്തു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K