14 March, 2022 08:59:40 PM


മത്സ്യത്തൊഴിലാളിയെ അഞ്ചംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു; വലതുകാൽ അറ്റുതൂങ്ങി



കണ്ണൂർ: ബർണശേരിയിൽ റോഡിൽ വഴിമുടക്കി വാഹനങ്ങൾ നിർത്തിയത് ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളിയെ മയക്കുമരുന്ന് മാഫിയ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു. ആയിക്കരയിലെ മത്സ്യതൊഴിലാളി വിൽഫ്രഡ് ഡേവിഡി(48)നാണ് ഗുരുതര പരിക്കേറ്റത്. വിൽഫ്രഡിന്‍റെ വലതുകാൽ വെട്ടേറ്റ് അറ്റുതൂങ്ങിയ നിലയിലായിരുന്നു. തലക്കും സാരമായ പരിക്കുണ്ട്. ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ നാലുപേർക്കെതിരെ കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തു. കടലിൽ പോകാനായി ആയിക്കരയിലേക്ക് സ്കൂട്ടറിൽ പുറപ്പെട്ട വിൽഫ്രഡിനെ അക്രമികൾ റോഡിൽ തടയുകയും ആക്രമിക്കാൻ തുടങ്ങുകയും ചെയ്തു. അടികൊണ്ട് വീട്ടിലേക്കോടിയ വിൽഫ്രഡിനെ പിന്തുടർന്ന സംഘം ഭാര്യയുടെയും മക​ന്‍റെയും മുന്നിലിട്ട് വെട്ടുകയായിരുന്നു.

വിൽഫ്രഡി​ന്‍റെ സ്കൂട്ടറും തകർത്തിട്ടുണ്ട്. പ്രദേശത്ത് മയക്കുമരുന്ന് സംഘത്തി​ന്‍റെ അഴിഞ്ഞാട്ടം രൂക്ഷമാണ്. കഴിഞ്ഞമാസം ആയിക്കര കപ്പാലത്തിന് സമീപം റോഡിൽ വാഹനം നിർത്തിയിട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഹോട്ടലുടമ കുത്തേറ്റു മരിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് അതുല്‍ സുഹൃത്തുക്കളുമായെത്തി വില്‍ഫ്രഡിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

അഞ്ചുപേരും ബര്‍ണശേരി കേന്ദ്രീകരിച്ചുള്ള ഗുണ്ടാ ക്വട്ടേഷന്‍ സംഘത്തിലുള്‍പ്പെട്ടവരാണെന്ന് പോലീസിനു വിവരമുണ്ട്. വില്‍ഫ്രഡിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം കടം കൊടുത്ത പണം തിരിച്ചു ചോദിച്ച വൈരാഗ്യത്തിലാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്നും വിവരമുണ്ട്. സംഭവത്തിനു പിന്നില്‍ ബര്‍ണശേരി സ്വദേശികളായ അതുല്‍ ജോണ്‍, രഞ്ജിത്ത്, നിഖില്‍, അലോഷി, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവരാണെന്ന് പരാതിയില്‍ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K